ന്യൂഡൽഹി: എംപിമാർക്കും എംഎൽഎമാർക്കമെതിരായ ക്രിമിനൽ കേസുകളിൽ അടിയന്തര വിചാരണ നടത്തണമെന്ന അമിക്കസ് ക്യൂറിയുടെ ശിപാർശയിൽ ഹൈക്കോടതികളുടെ നിർദേശം തേടി സുപ്രീംകോടതി.
വിഷയം പഠിക്കാൻ നിയോഗിച്ച അമിക്കസ് ക്യൂറിയും മുതിർന്ന അഭിഭാഷകനുമായ വിജയ് ഹൻസാരിയ, ജനപ്രതിനിധികൾക്കെതിരായ ക്രമിനൽ കേസുകളിൽ അടിയന്തരമായി വിചാരണ ആരംഭിക്കണമെന്ന് നിർദേശിച്ചിരുന്നു.
കെട്ടിക്കിടക്കുന്ന ഇത്തരം കേസുകളുടെ വിശദ വിവരങ്ങൾ ശേഖരിച്ച ശേഷം മാത്രമേ അടിയന്തര വിചാരണയ്ക്ക് കൃത്യമായ സംവിധാനം ആരംഭിക്കാൻ കഴിയൂ എന്നാണ് വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. കെട്ടിക്കിടക്കുന്ന കേസുകൾക്ക് പുറമേ ജഡ്ജിമാരുടെ ജോലിഭാരം, ഓരോ സംസ്ഥാനങ്ങളിലും ജില്ല തിരിച്ചുള്ള കേസുകളുടെ എണ്ണം എന്നിവ കണക്കിലെടുത്തു മാത്രമേ അടിയന്തര വിചാരണയിലേക്ക് കടക്കാനാകൂ എന്നും കോടതി വ്യക്തമാക്കി.
ജനപ്രതിനിധികൾക്കെതിരേയുള്ള ക്രിമിനൽ കേസുകളിൽ അടിയന്തര വിചാരണ നടത്തണമെന്ന് സുപ്രീംകോടതി കാലാകാലങ്ങളായി നിർദേശം നൽകുന്നുണ്ടെങ്കിലും പ്രാവർത്തികമായിട്ടില്ലെന്നാണ് വിജയ് ഹൻസാരിയയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകളിൽ അടിയന്തര വിചാരണ : ഹൈക്കോടതികളുടെ നിർദേശം തേടി
02:17 AM Mar 23, 2023 | Deepika.com