ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഭരണ-പ്രതിപക്ഷങ്ങൾ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ തുടർന്നതിനാൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്നലെയും പൂർണമായി സ്തംഭിച്ചു. ചർച്ചകളോ നിയമനിർമാണമോ നടത്താതെ ലോക്സഭയും രാജ്യസഭയും തുടർച്ചയായ ആറാം ദിവസവും പിരിഞ്ഞതിലൂടെ രാജ്യത്തെ ജനങ്ങളുടെ 10 കോടിയിലേറെ രൂപയുടെ നികുതിപ്പണം നഷ്ടമായി.
പാർലമെന്റ് സമ്മേളിക്കുന്നതിനായി ഒരു മിനിറ്റിന് രണ്ടര ലക്ഷം രൂപയാണ് ഖജനാവിലെ ചെലവെന്ന് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി ചൂണ്ടിക്കാട്ടി. ദിവസവും ചുരുങ്ങിയത് ആറു മണിക്കൂറാണു പാർലമെന്റ് സമ്മേളനത്തിനായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, അര മണിക്കൂർപോലും തികയ്ക്കാൻ കഴിയാതെയാണു ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിന്റെ ആറു ദിനങ്ങൾ അവസാനിച്ചത്. ഇരുസഭകളിലും ദിവസവും ആറു മണിക്കൂറെങ്കിലും നടപടികളാണ് പതിവായി നിജപ്പെടുത്തിയിരുന്നത്.
മന്ത്രിമാർ, എംപിമാർ, സുരക്ഷാ ഭടന്മാർ, പാർലമെന്റ് ജീവനക്കാർ, ജീവനക്കാരുടെ ശന്പളം, അലവൻസുകൾ, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ, വൈദ്യുതി, വെള്ളം, പെട്രോൾ തുടങ്ങിയവ മുതൽ പാർലമെന്റിന്റെ പൊതുവായ സുരക്ഷാ ചെലവുകൾ വരെ ഉൾപ്പെടുത്തിയാണ് മിനിറ്റിന് രണ്ടര ലക്ഷം രൂപ ചെലവ് കണക്കാക്കിയിരിക്കുന്നത്. ജനാധിപത്യ സംവിധാനം നിലനിർത്താൻ സാധാരണക്കാരായ നികുതിദായകരിൽനിന്നു പിരിച്ചെടുക്കുന്ന പണമാണു പാഴായും ധൂർത്തായും ചെലവാക്കുന്നത്.
കഴിഞ്ഞ 13ന് തുടങ്ങിയ പാർലമെന്റ് സമ്മേളനത്തിൽ നടപടികൾ സ്തംഭിച്ച ആറു ദിവസത്തിൽ 36 മണിക്കൂറാണു സമ്മേളനം ചേരാൻ നിശ്ചയിച്ചിരുന്നത്. ഇതിൽ ലോക്സഭയിലെ ബഹളം അടക്കം 1.45 മണിക്കൂറും രാജ്യസഭ 2.78 മണിക്കൂറും മാത്രമാണ് പേരിനെങ്കിലും സമ്മേളിച്ചതെന്ന് പിആർഎസ് ലെജിസ്ലേറ്റീവിന്റെ കണക്കിൽ ചൂണ്ടിക്കാട്ടി. ലോക്സഭയിൽ വിശദീകരണം നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഇന്നലെ രണ്ടാം തവണയും സ്പീക്കർക്കു കത്തുനൽകി.
പാർലമെന്റ് സ്തംഭനം: നഷ്ടം 10 കോടിയിലേറെ
12:51 AM Mar 22, 2023 | Deepika.com