ന്യൂഡൽഹി: അനധികൃതമായി നിർമിച്ച കാപികോ റിസോർട്ടുമായ ബന്ധപ്പെട്ട എല്ലാ കെട്ടിടങ്ങളും പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി. പൊളിച്ചു നീക്കുന്നതിൽ വീഴ്ച വരുത്തിയാൽ ചീഫ് സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നു സുപ്രീംകോടതി വ്യക്തമാക്കി. ചീഫ്സെക്രട്ടറിക്ക് എതിരേ നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്കു മാറ്റി.
കാപികോ റിസോർട്ടിലുള്ള 54 കോട്ടേജുകളും പൂർണമായി പൊളിച്ചതായി ചീഫ് സെക്രട്ടറിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. റിസോർട്ടിന്റെ ഭാഗമായ പ്രധാന കെട്ടിടം മാത്രമാണ് ഇനി പൊളിക്കാൻ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ഈ വിശദീകരണത്തിൽ ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാാംശു ദുലിയ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് തൃപ്തരായില്ല. കോടതി ഉത്തരവ് പൂർണമായി നടപ്പിലാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്ക് എതിരേ കോടതിയലക്ഷ്യ കേസിലെ നടപടികളാരംഭിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
തുടർന്നാണ് പൊളിക്കൽ സംബന്ധിച്ച സത്യവാങ്മൂലം ഈ വെള്ളിയാഴ്ച്ച ഫയൽ ചെയ്യാമെന്ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചത്.
കാപികോ റിസോർട്ട്: എല്ലാ കെട്ടിടങ്ങളും പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി
12:13 AM Mar 22, 2023 | Deepika.com