ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഓൾഡ് മൈസൂരു മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി ബിജെപി. അധികാരത്തുടർച്ചയ്ക്ക് ഓൾഡ് മൈസൂരുവിൽ മികച്ച വിജയം അനിവാര്യമാണെന്ന വിലയിരുത്തലിലാണു ബിജെപി നേതൃത്വം.
വൊക്കലിഗ സ്വാധീനമേഖലയായ ഓൾഡ് മൈസൂരു മേഖലയിൽ ദശകങ്ങളായിട്ടും വേരുറപ്പിക്കാൻ ബിജെപിക്കു കഴിഞ്ഞിട്ടില്ല. ജെഡി-എസ്, കോൺഗ്രസ് കക്ഷികളാണ് ഇവിടെ പ്രബലം. രാമനഗര, മാണ്ഡ്യ, മൈസൂരു, ചാമരാജ്നഗർ, കുടക്, കോലാർ, തുമകുരു, ഹാസൻ ജില്ലകൾ ഉൾപ്പെടുന്നതാണ് ഓൾഡ് മൈസൂരു മേഖല. ജെഡി-എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറും ഓൾഡ് മൈസുരുവിലെ പ്രബലമായ വൊക്കലിഗ വിഭാഗക്കാരാണ്.
മേഖലയിലെ 58 നിയമസഭാ മണ്ഡലങ്ങളിൽ ജെഡി-എസിന് 24 എണ്ണമുണ്ട്. കോൺഗ്രസ്-18, ബിജെപി-15 എന്നിങ്ങനെയാണു മറ്റു കക്ഷികളുടെ നില. ബിഎസ്പിയിൽനിന്നു പുറത്താക്കപ്പെട്ട എൻ. മഹേഷ് ബിജെപിയെ പിന്തുണയ്ക്കുന്നു.
വൊക്കലിഗ ഹൃദയഭൂമിയായ മാണ്ഡ്യ ജില്ലയിലെ ഏഴ് മണ്ഡലങ്ങളിൽ ആറും വിജയിച്ചത് ജെഡി-എസ് ആണ്. ഹാസനിലെ ഏഴിൽ ആറും രാമനഗരയിലെ നാലിൽ മൂന്നും സീറ്റുകൾ ജെഡി-എസ് നേടി. മൈസൂരുവിലെ 11 സീറ്റുകളിൽ ജെഡി-എസ്, കോൺഗ്രസ് പാർട്ടികൾ നാലു വീതവും ബിജെപി മൂന്നും സീറ്റ് നേടി.
കർണാടകത്തിൽ ഒറ്റയ്ക്കു ഭൂരിപക്ഷം നേടണമെങ്കിൽ ഓൾഡ് മൈസൂരുവിൽ മികച്ച പ്രകടനം അനിവാര്യമാണെന്നു ബിജെപി നേതൃത്വം മനസിലാക്കിയിട്ടുണ്ട്. നാലു തവണ കർണാടകയിൽ ബിജെപി അധികാരത്തിലെത്തിയെങ്കിലും ഒരിക്കലും ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടിയിരുന്നില്ല. രണ്ടു തവണ ഓപ്പറേഷൻ താമര വഴി പ്രതിപക്ഷ എംഎൽഎമാരെ കൂറുമാറ്റിയാണ് ഭൂരിപക്ഷം സംഘടിപ്പിച്ചത്.
അതേസമയം, 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മിന്നും ജയമാണു നേടിയത്. 28 സീറ്റുകളിൽ 25 എണ്ണം ബിജെപി നേടി. മാണ്ഡ്യയിൽ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർഥിയും നടിയുമായ സുമലത അംബരീഷ് വിജയിച്ചു.
ബംഗളൂരി-മൈസൂരു എക്സ്പ്രസ് വേ ഉൾപ്പെടെയുള്ള വികസനങ്ങൾ തങ്ങൾക്കു നേട്ടമാകുമെന്നു ബിജെപി കരുതുന്നു. മൈസൂരുവിനെയും ബംഗളൂരുവിനെയും ഒഴിവാക്കി മാണ്ഡ്യയിൽവച്ചാണ് മോദി എക്സ്പ്രസ്വേയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ഓൾഡ് മൈസൂരു മേഖല നോട്ടമിട്ട് ബിജെപി
03:04 AM Mar 20, 2023 | Deepika.com