ജയ്പുർ: പശുവിന്റെ ചാണകത്തിൽനിന്നു പേപ്പർ നിർമിച്ചു. ജയ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഫ്സെറ്റ് പ്രിന്റിംഗ് വ്യവസായി ഭീംരാജ് ശർമയുടെ ഗോകൃതി കന്പനിയാണു പേപ്പർ നിർമിച്ചത്. ആനപ്പിണ്ടത്തിൽനിന്നു പേപ്പർ നിർമിക്കാമെങ്കിൽ എന്തുകൊണ്ടു ചാണകത്തിൽനിന്ന് ആയിക്കൂടാ എന്ന ചോദ്യത്തിന്റെ പുറത്താണ് 2016ൽ ശർമ പരീക്ഷണം ആരംഭിക്കുന്നത്. തുടക്കത്തിൽ പരാജയം നേരിട്ടെങ്കിലും പിന്നീടു സംരംഭം വിജയകരമായി.
തുടക്കത്തിൽ പെട്ടി, ഡയറി, കവർ എന്നിവയാണു നിർമിച്ചിരുന്നത്. ഇന്ന് പേപ്പർ അടിസ്ഥാനമാക്കിയുള്ള നൂറിലധികം ഉത്പന്നങ്ങൾ ശർമയുടെ കന്പനി പുറത്തിറക്കുന്നുണ്ട്. അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കു കന്പനി ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുമുണ്ട്.
ഒരു ഷീറ്റ് പേപ്പറിൽ 40 ശതമാനമാണു ചാണകം. ഒരു ദിവസം നിർമിക്കുന്ന 3,000 ഷീറ്റ് പേപ്പറിനായി 600 കിലോ ചാണകം ആവശ്യമായി വരുന്നുണ്ടെന്നു ശർമ പറഞ്ഞു.
ചാണകത്തിൽനിന്നു പേപ്പർ നിർമിച്ച് ജയ്പുർ കന്പനി
03:04 AM Mar 20, 2023 | Deepika.com