രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: ബ്രഹ്മപുരത്ത് മാലിന്യ നിർമാർജനത്തിൽ വീഴ്ച വരുത്തിയ കേരള സർക്കാരിനെതിരേ നടപടി കടുപ്പിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ. മാലിന്യ പ്ലാന്റിൽനിന്നു വിഷപ്പുക പടരുന്നതിനു കാരണമായ സംഭവത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപയാണ് ട്രൈബ്യൂണൽ പിഴയിട്ടത്.
പിഴ ചുമത്തുമെന്ന ട്രൈബ്യൂണലിന്റെ മുന്നറിയിപ്പിനുശേഷവും ഭാവി പദ്ധതികൾ നൽകുന്നതല്ലാതെ നിലവിലെ സാഹചര്യങ്ങൾ പരിഹരിക്കുന്നതിനു സ്വീകരിച്ച നടപടികളെക്കുറിച്ച് കോർപറേഷൻ വ്യക്തമാക്കുന്നില്ലെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തിനു കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടികൾ സ്വീകരിക്കണമെന്നും ട്രൈബ്യൂണൽ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി. കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ നിയമപ്രകാരവും വകുപ്പുതല നടപടികളും കൈക്കൊള്ളണമെന്നാണു ട്രൈബ്യൂണൽ ആവശ്യപ്പെടുന്നത്. കൈക്കൊണ്ട നടപടികളും നടപടികളുടെ അനന്തരഫലങ്ങളും രണ്ടു മാസത്തിനുള്ളിൽ പരസ്യപ്പെടുത്തണമെന്നും എൻജിടി ബെഞ്ച് ഉത്തരവിട്ടു.
പാരിസ്ഥിതിക വിഷയങ്ങളിൽ നിയമവാഴ്ച ഉറപ്പാക്കുന്നത് സമൂഹത്തിൽ ക്രമസമാധാനം ഉറപ്പാക്കുന്നതുപോലെ പ്രധാനമാണെന്ന് എൻജിടി ചൂണ്ടിക്കാട്ടി. മാലിന്യസംസ്കരണത്തിൽ വരുത്തുന്ന വീഴ്ചകൾ പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഹാനികരമാകുന്നതായും ഇതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് ആരും തയാറാകുന്നില്ലെന്നും ജസ്റ്റീസ് ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനുമാണ് വെല്ലുവിളിയാകുന്നതെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
കേരളത്തിലെ അധികാരികൾ 2016ലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങളുടെയും സുപ്രീംകോടതി നിർദേശങ്ങളുടെയും നഗ്നമായ ലംഘനമാണു നടത്തിയത്. ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ട്രൈബ്യൂണലിന്റെ നിരവധി ഉത്തരവുകളിൽ ഒന്നുപോലും കേരളം പാലിച്ചിട്ടില്ല.
1986-ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ മറ്റു ബാധകമായ വകുപ്പുകൾ പ്രകാരവും കുറ്റം ചെയ്തവർക്കെതിരേ ഇതുവരെ ക്രിമിനൽ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
ബ്രഹ്മപുരം: 100 കോടി പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ
02:00 AM Mar 19, 2023 | Deepika.com