ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദിയും തീവ്ര സിക്ക് മതപ്രഭാഷകനുമായ അമൃത്പാൽ സിംഗ് കസ്റ്റഡിയിൽ. ജലന്ധറിലെ ഷാഹ്കോട്ട് മേഖലയിൽ അമൃത്പാലിന്റെ വാഹനവ്യൂഹത്തെ പിന്തുടർന്നു നാടകീയമായാണ് പഞ്ചാബ് പോലീസ് പിടികൂടിയത്.
അനുയായികൾ ഭിന്ദ്രൻവാല രണ്ടാമൻ എന്നു വിളിക്കുന്ന അമൃത്പാൽ ‘വാരിസ് പഞ്ചാബ് ദേ’ എന്ന തീവ്രവാദ സംഘടനയുടെ അധ്യക്ഷനാണ്. 1984ലെ ‘ഓപ്പറേഷൻ ബ്ലൂ സ്റ്റാർ’ സൈനികനടപടിയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ തീവ്രവാദി ഭിന്ദ്രൻവാലയുടെ അനുയായി എന്നാണ് അമൃത്പാൽ സ്വയം വിശേഷിപ്പിച്ചിരുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ വാഹനാപകടത്തിൽ മരിച്ച ആക്ടിവിസ്റ്റും നടനുമായ ദീപ് സിദ്ദു ആരംഭിച്ചതാണിത്. ബ്രിട്ടനിലെ പ്രവാസി ഇന്ത്യക്കാരിയായ കിരണ്ദീപ് കൗർ ആണ് അമൃത്പാലിന്റെ ഭാര്യ.
അമൃത്പാലിന്റെ അനുയായികളോട് ഷാഹ്കോട്ടിലെത്തി പ്രതിഷേധിക്കാൻ വീഡിയോ സന്ദേശങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് ഇന്ന് ഉച്ചവരെ പഞ്ചാബിലെങ്ങും ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് അമൃത്പാലിന്റെ ജന്മഗ്രാമമായ അമൃത്സർ ജില്ലയിലെ ജല്ലുപുർ ഖൈറയ്ക്കു പുറത്ത് വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പോലീസും അർധസൈനിക വിഭാഗവും ഗ്രാമം സീൽ ചെയ്തതായി സർക്കാർ അറിയിച്ചു.
ജി 20 ഉച്ചകോടി നടക്കുന്പോൾ ഖലിസ്ഥാൻ വാദികൾ സംഘടിച്ചു കലാപത്തിനു മുതിരുമെന്ന റിപ്പോർട്ടുകളെ തുടർന്നാണു വിഘടനവാദി നേതാവിന്റെ വാഹനവ്യൂഹം തടഞ്ഞ് അറസ്റ്റ് ചെയ്തത്. സ്വകാര്യ സായുധ അംഗരക്ഷകരുടെ അകന്പടിയോടെയാണു വർഷങ്ങളായി ഇയാളുടെ യാത്ര. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശത്തെ തുടർന്നായിരുന്നു പോലീസിന്റെ നടപടി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ കഴിഞ്ഞദിവസം ഡൽഹിയിലെത്തി അമിത് ഷായുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് അറസ്റ്റ്.
പഞ്ചാബിലെ ഏഴു ജില്ലകളിൽനിന്നുള്ള ഉദ്യോഗസ്ഥരടങ്ങുന്ന പോലീസിന്റെ പ്രത്യേക സംഘം അമൃത്പാലിന്റെ വാഹനത്തെ പിന്തുടരുകയായിരുന്നു. ഇയാളുടെ സന്ദർശനത്തെക്കുറിച്ചുള്ള മുൻകൂർ വിവരം ലഭിച്ചതിനാൽ എല്ലാ റോഡുകളും അടച്ച് ഷാഹ്കോട്ടിൽ കൂറ്റൻ ബാരിക്കേഡുകൾ പോലീസ് സ്ഥാപിച്ചിരുന്നു.
അമൃത്പാലിന്റെ അനുയായി ലവ്പ്രീത് സിംഗിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അമൃത്സറിലെ അജ്നാല പോലീസ് സ്റ്റേഷൻ ആക്രമിച്ച സായുധ അക്രമിസംഘത്തെ നിയോഗിച്ചത് അമൃത്പാൽ ആയിരുന്നുവെന്നു പോലീസ് പറഞ്ഞു. പോലീസ് സ്റ്റേഷൻ ആക്രമിച്ചു പ്രതിയെ മോചിപ്പിക്കാനുള്ള ശ്രമം വൻ ഏറ്റുമുട്ടലിലാണു കലാശിച്ചത്.
ഓസ്ട്രേലിയ, കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഖലിസ്ഥാൻ തീവ്രവാദികൾ അടുത്തിടെ വലിയ പ്രതിഷേധറാലികളും അക്രമങ്ങളും നടത്തിയിരുന്നു.
ഖലിസ്ഥാൻ വിഘടനവാദി പഞ്ചാബിൽ കസ്റ്റഡിയിൽ
01:02 AM Mar 19, 2023 | Deepika.com