ന്യൂഡൽഹി: ഭരണഘടനാ സ്ഥാപനങ്ങൾക്കു ഭരണഘടനയിൽ ലക്ഷ്മണരേഖ നിശ്ചയിച്ചിട്ടുണ്ടെന്ന് വീണ്ടും ആവർത്തിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു.
ജഡ്ജിമാർ ഭരണപരമായ നിയമനങ്ങളിൽ ഇടപെടുന്പോൾ നീതിനിർവഹണ സംവിധാനത്തിന്റെ ചുമതലകൾ ആരു നിറവേറ്റുമെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിന് പ്രത്യേക സമിതി നിർദേശിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിമർശനം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തെക്കുറിച്ച് ഭരണഘടനയിൽ പറയുന്നുണ്ട്. പാർലമെന്റാണ് ഇതിനുള്ള നിയമം നിർമിക്കേണ്ടത്. എന്നാൽ പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട നിയമനിർമാണം നടന്നിട്ടില്ലെന്നും എല്ലാ പ്രധാനപ്പെട്ട നിയമനങ്ങളിലും ചീഫ് ജസ്റ്റീസോ ജഡ്ജിമാരോ ഇടപെടുകയാണെങ്കിൽ ആരാണു നീതിനിർവഹണ സംവിധാനത്തിന്റെ ചുമതലകൾ നിറവേറ്റുകയെന്നും കിരണ്‍ റിജിജു ചോദിച്ചു. ഭരണപരമായ കാര്യങ്ങളിൽ ജഡ്ജിമാർ ഇടപെടുകയാണെങ്കിൽ അവർ വിമർശനം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനായി പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റീസ് എന്നിവരുൾപ്പെട്ട സമിതി രൂപീകരിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദേശം.
സുപ്രീംകോടതിയും കേന്ദ്ര സർക്കാരും തമ്മിൽ ജഡ്ജി നിയമനം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുകയാണ്. കൊളീജിയം നിയമനങ്ങളുടെ പശ്ചാത്തലത്തിൽ നിയമമന്ത്രി കിരണ്‍ റിജിജു നേരത്തേയും സുപ്രീംകോടതിയെ വിമർശിച്ചിരുന്നു.
ലക്ഷ്മണരേഖ വീണ്ടും ഓർമിപ്പിച്ച് നിയമമന്ത്രി കിരണ്‍ റിജിജു
01:02 AM Mar 19, 2023 | Deepika.com