ന്യൂഡൽഹി: മോദിവിരുദ്ധ പരാമർശത്തിനു മാപ്പ് പറയണമെന്ന ബിജെപി നേതാക്കളുടെ ആവശ്യത്തിൽ മറുപടി നൽകാൻ രാഹുൽ ഗാന്ധിക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് നേതാക്കൾ. കോണ്ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ ഇന്നലെ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു സമീപം പ്രതിഷേധിച്ചു.
എംപിമാരായ ആന്റോ ആന്റണി, ടി.എൻ. പ്രതാപൻ, ബെന്നി ബഹനാൻ, വി.കെ. ശ്രീകണ്ഠൻ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു. അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ടാണ് എംപിമാർ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തി പ്രതിഷേധിച്ചത്.
അതേസമയം, ഗാന്ധി കുടുംബത്തെക്കുറിച്ചുള്ള പരാമർശത്തിൽ പ്രധാനമന്ത്രിക്കെതിരേ കോണ്ഗ്രസ് അവകാശലംഘനത്തിന് നോട്ടീസ് നൽകി. നെഹ്റുവിന്റെ പിൻമുറക്കാർ എന്തുകൊണ്ട് നെഹ്റുവിന്റെ പേര് ഒപ്പം ചേർക്കുന്നില്ലെന്ന മോദിയുടെ പരാമർശത്തിലാണ് കെ.സി. വേണുഗോപാൽ എംപി പ്രധാനമന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ് നൽകിയത്. മോദിയുടെ പരാമർശം സോണിയ ഗാന്ധിയെയും രാഹുലിനെയും അപമാനിക്കുന്നതാണെന്ന് കുറ്റപ്പെടുത്തിയാണു നോട്ടീസ്.
രാഹുൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷവും അദാനി വിഷയത്തിൽ പ്രതിപക്ഷവും പ്രതിഷേധിച്ചതോടെ ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു. ഇന്ത്യയിൽ ജനാധിപത്യം ശക്തമാകണമെങ്കിൽ തന്നെ സംസാരിക്കാൻ അനുവദിക്കണമെന്നാണ് രാഹുൽ ഗാന്ധി ഇന്നലെ ആവശ്യപ്പെട്ടത്.
സ്പീക്കറെ കണ്ട രാഹുൽ സഭയിൽ സംസാരിക്കണമെന്ന ആവശ്യം ഉന്നയിച്ചു കത്ത് നൽകിയിരുന്നു. എന്നാൽ ഇതിനു വഴങ്ങാതിരുന്ന ബിജെപി രാഹുലിനെതിരേ ഇന്നലെയും നിലപാട് കടുപ്പിച്ചു. ലോക്സഭയിലും രാജ്യസഭയിലും രാഹുൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി എംപിമാർ പാർലമെന്റിൽ വീണ്ടും പ്രതിഷേധിച്ചു.
അദാനി വിഷയം ഉന്നയിച്ചാണ് പ്രതിപക്ഷം രാജ്യസഭയിലും ലോക്സഭയിലും തിരിച്ചടിച്ചത്. ലോക്സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കുന്പോൾ സൻസദ് ടിവി 20 മിനിറ്റിലധികം ശബ്ദം നൽകിയില്ലെന്ന് കോണ്ഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
മോദിവിരുദ്ധ പരാമർശം: മറുപടി നൽകാൻ രാഹുലിനെ അനുവദിക്കാതെ ബിജെപി
01:30 AM Mar 18, 2023 | Deepika.com