രാഹുല്‍ ഗോപിനാഥ്
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു ഫലം പുറത്തുവരാന്‍ ആരംഭിച്ചതു മുതല്‍ ബിജെപിയുടെയും സഖ്യകക്ഷികളുടെയും അപ്രമാദിത്വം ഏറെക്കുറെ വ്യക്തമായിരുന്നു.
ത്രിപുരയിൽ പ്രാദേശിക പാര്‍ട്ടിയായ തിപ്ര മോത്ത, ബിജെപി ഉള്‍പ്പെടെയുള്ള പരമ്പരാഗത പാര്‍ട്ടികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയപ്പോഴും ഇന്‍ഡിജനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) എന്നപേരിലുള്ള പ്രാദേശിക രാഷ്ട്രീയപാര്‍ട്ടിയുമായി സഖ്യത്തിലായ ബിജെപിക്ക് മെച്ചപ്പെട്ട സ്വാധീനമുണ്ടായിരുന്നു.
നാഗാലാന്‍ഡില്‍ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുമായി സഖ്യത്തിലുള്ള ബിജെപി സീറ്റുനില മെച്ചപ്പെടുത്തി. മേഘാലയയിലും നേരിയ പുരോഗതിയുണ്ടാക്കാന്‍ ബിജെപിക്കു സാധിച്ചു. ചുരുക്കത്തില്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വീണ്ടും നില മെച്ചപ്പെടുത്തുന്നതായി മനസിലാക്കാം.
ത്രിപുരയിലും നാഗാലാന്‍ഡിലും വിജയം ഉറപ്പാക്കിയ ബിജെപി മേഘാലയയില്‍ കോണ്‍റാഡ് സാംഗ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായി വീണ്ടും സഖ്യത്തില്‍ ഏര്‍പ്പെടും. ത്രിപുരയില്‍ ബിജെപി, ഐപിഎഫ്ടി -എന്‍ഡിഎ സഖ്യം 33 സീറ്റുകളാണ് നേടിയത്. സിപിഎം-കോണ്‍ഗ്രസ് സഖ്യം 14 സീറ്റുകളും തിപ്ര മോത്ത പാര്‍ട്ടി 13 സീറ്റും നേടി. നാഗാലാന്‍ഡില്‍ 31 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. നാഗാലാന്‍ഡില്‍ ബിജെപി- എന്‍ഡിപിപി സഖ്യം 37 സീറ്റുകളും നാഗാ പീപ്പിള്‍സ് ഫ്രണ്ട് രണ്ട് സീറ്റുകളും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 21 സീറ്റുകളും നേടിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റും നേടാനായില്ല. മേഘാലയയിൽ 26 സീറ്റുകള്‍ നേടിയ എന്‍പിപിയും 11 സീറ്റുകള്‍ നേടിയ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയും (യുഡിപി) രണ്ട് സീറ്റുകള്‍ നേടിയ ബിജെപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണു സാധ്യത.
ബിജെപിയുടെ തേരോട്ടം
ഇപ്പോള്‍ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന മൂന്ന് സംസ്ഥാനങ്ങള്‍ക്കു പുറമേ ആസാം, അരുണാചല്‍ പ്രദേശ്, മണിപ്പുര്‍ തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിക്ക് ശക്തമായ സ്വാധീനമുണ്ട്. കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചാണ് 2016ല്‍ ആസാമില്‍ ബിജെപി അധികാരത്തിലെത്തിയത്.
കോണ്‍ഗ്രസുകാരനായിരുന്ന പേമ ഖണ്ഡു ബിജെപിയില്‍ ചേര്‍ന്നതിനെ ത്തുടര്‍ന്ന് അരുണാചല്‍ പ്രദേശില്‍ ബിജെപി അധികാരത്തിലെത്തുന്നത് 2016ലാണ്. തൊട്ടടുത്ത വര്‍ഷം മണിപ്പൂരില്‍ ബിജെപി അധികാരത്തില്‍ എത്തിയതിനു പിന്നാലെ കോണ്‍ഗ്രസുകാരനായിരുന്ന എന്‍. ബൈറന് സിംഗ് ബിജെപിയിലേക്ക് ചേക്കേറി. ത്രിപുരയില്‍ 25 വര്‍ഷമായുള്ള സിപിഎം ഭരണം അട്ടിമറിച്ച് 2018ല്‍ ബിജെപി അധികാരത്തിലെത്തി. മേഘാലയയിലും നാഗാലാന്‍ഡിലും 2018ല്‍ ബിജെപി സഖ്യസര്‍ക്കാരുകളുടെ ഭാഗമായി. അരുണാചല്‍, ആസാം, മണിപ്പുര്‍ സംസ്ഥാനങ്ങളില്‍ പിന്നീടു നടന്ന തെരഞ്ഞെടുപ്പുകളിലും ബിജെപി വിജയിച്ചു. നിലവില്‍ സിക്കിം, മിസോറാം സംസ്ഥാനങ്ങള്‍ ഒഴികെ മറ്റു വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്തുകയാണ്.
കോണ്‍ഗ്രസ് വിരുദ്ധ വികാരം
ഹിന്ദു ഭൂരിപക്ഷ സംസ്ഥാനങ്ങളായ ആസാം, ത്രിപുര സംസ്ഥാനങ്ങള്‍ക്ക് പുറമേയുള്ള അഞ്ച് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോത്രവര്‍ഗ വിഭാഗക്കാരും ക്രൈസ്തവരുമാണ് ഭൂരിപക്ഷം. ബിജെപിയുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് വിരുദ്ധമായി ബീഫ് കഴിക്കുകയും ഹിന്ദിയേക്കാള്‍ ഇംഗ്ലീഷ് ഭാഷ നന്നായി വഴങ്ങുകയും ചെയ്യുന്ന ഇത്തരം സംസ്ഥാനങ്ങളില്‍ ബിജെപി നേട്ടം കൊയ്തത് കോണ്‍ഗ്രസിന് എതിരേയുണ്ടായ ഭരണവിരുദ്ധ വികാരം ഇളക്കിവിട്ടാണ്. മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ ആസാമിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ഹിമന്ത ബിശ്വ ശര്‍മ 2015ല്‍ ബിജെപിയില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നേതൃത്വത്തെ ചോദ്യംചെയ്ത് ശര്‍മ ബിജെപിയില്‍ ചേര്‍ന്നത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സാന്നിധ്യം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നതിന് ബിജെപിയെ ഏറെ സഹായിച്ചു. ശര്‍മയുടെ നേതൃത്വത്തില്‍ രൂപീകരിച്ച നോര്‍ത്ത്-ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സാണ് (എന്‍ഇഡിഎ) വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്കു തുണയായത്.
ഇണക്കിയ തന്ത്രങ്ങള്‍
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വിഭിന്നമായ സാമൂഹിക-രാഷ്ട്രീയ സംസ്കാരവും താത്പര്യങ്ങളും ഉള്‍ക്കൊള്ളുന്നതിന് ബിജെപി നടത്തിയ വേഷപ്പകര്‍ച്ചയാണ് എന്‍ഇഡിഎ. ദില്ലി ദൂര് നഹി ഹേ (ഡല്‍ഹി വിദൂരത്തല്ല) എന്നതായിരുന്നു എന്‍ഇഡിഎയുടെ ആപ്തവാക്യം. മേഘാലയയില്‍ ഇടഞ്ഞുനിന്നിരുന്ന മുഖ്യമന്ത്രി കോണ്‍റാഡ് സംഗ്മ, ഭീകരവാദം വെല്ലുവിളികള്‍ ഉയര്‍ത്തിയ നാഗാലാന്‍ഡില്‍ നെയ്ഫിയു റിയോ, ത്രിപുരയിലെ ഭരണവിരുദ്ധ വികാരം ചെറുക്കുന്നതിന് മുഖ്യമന്ത്രി മണിക് സാഹ എന്നിവരുമായി ഹിമാന്ത ശര്‍മ ദിനംപ്രതിയാണ് കൂടിക്കാഴ്ചകള്‍ നടത്തിയത്. ഈ തന്ത്രങ്ങളെല്ലാം വിജയിച്ചതായി വേണം വിലയിരുത്താന്‍.
വടക്കു കിഴക്കന്‍ കാറ്റ് ഗതി മാറുന്പോൾ
03:14 AM Mar 03, 2023 | Deepika.com