ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് യുവതിയെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി മാത്രം കുറ്റക്കാരനെന്ന് കോടതി.
മറ്റു മൂന്നു പ്രതികളെ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. ഉത്തർപ്രദേശിലെ എസ്സി/എസ്ടി പ്രത്യേക കോടതിയുടേതാണ് വിധി. മുഖ്യപ്രതിയായ സന്ദീപ് താക്കൂറിനെ കൊലപാതകത്തിന് തുല്യമല്ലാത്ത ക്രൂരമായ നരഹത്യക്കാണു ശിക്ഷിച്ചത്.
ആകെയുള്ള നാല് പ്രതികളിൽ മൂന്നു പേരെയാണ് ഹത്രാസ് കോടതി കുറ്റവിമുക്തരാക്കിയത്. കൂട്ടമാനഭംഗം, കൊലപാതകം, എസ്സി/എസ്ടി വിഭാഗങ്ങൾക്കെതിരേയുള്ള അതിക്രമം തടയൽ നിയമം എന്നീ വകുപ്പുകളാണ് സിബിഐ പ്രതികൾക്കുമേൽ ചുമത്തിയിരുന്നത്. എന്നാൽ ഇവർക്കുമേൽ കൊലപാതകമോ മാനഭംഗമോ ചുമത്താൻ പ്രത്യേക കോടതി തയാറായില്ല.
സന്ദീപിന്റെ അമ്മാവൻ രവി, സുഹൃത്തുക്കളായ ലവ് കുഷ്, രാമു എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. കോടതിവിധിയിൽ തൃപ്തരല്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പ്രതികരിച്ചു. വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും കുടുംബം പറഞ്ഞു.
തിടുക്കപ്പെട്ട് മൃതസംസ്കാരം നടത്തിയതിനെ അങ്ങേയറ്റം ഗൗരവതരമായ കാര്യമായി വിശേഷിപ്പിച്ച അലാഹാബാദ് ഹൈക്കോടതി, ഒക്ടോബറിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു. അന്വേഷണം 2020 ഒക്ടോബറിൽ സിബിഐക്കു കൈമാറി. നാല് പ്രതികൾക്കെതിരേയും 2020 ഡിസംബറിൽ സിബിഐ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
2020 സെപ്റ്റംബർ 14നാണ് നാലുപേർ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ല് വെട്ടുകയായിരുന്ന തന്നെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നൽകി.
രണ്ടാഴ്ചയ്ക്കുശേഷം സെപ്റ്റംബർ 29നാണ് ഡൽഹിയിലെ ആശുപത്രിയിൽ വച്ച് പെണ്‍കുട്ടി മരിച്ചത്. എന്നാൽ, പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ സമ്മതമില്ലാതെ രാത്രിതന്നെ പോലീസ് ദഹിപ്പിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. യോഗി ആദിത്യനാഥ് സർക്കാരിനെതിരേ രാജ്യവ്യാപകമായ വിമർശനങ്ങൾ ഉണ്ടാക്കിയ സംഭവമായിരുന്നു ഹത്രാസ് വിഷയം. കേസിൽ ഉടനീളം യുപി പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായതായി ആക്ഷേപം ഉയർന്നിരുന്നു.
ഹത്രാസ് കൂട്ടമാനഭംഗം: മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കി
03:14 AM Mar 03, 2023 | Deepika.com