ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണ് മൗനിബാബ ആയതെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്ഗ്രസ് ദേശീയ പ്രസിഡന്റുമായ മല്ലികാർജുൻ ഖാർഗെ.
അദാനി പ്രശ്നത്തിലും ഖാർഗെയുടെ പരാമർശത്തെച്ചൊല്ലിയും രാജ്യസഭയിൽ ഇന്നലെ വലിയ ബഹളമുണ്ടായി. അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ സുപ്രീംകോടതി നിരീക്ഷണത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി)യുടെയോ അന്വേഷണം വേണമെന്ന് ഖാർഗെ ആവർത്തിച്ച് ആവശ്യപ്പെട്ടു.
എല്ലാവരെയും വിരട്ടുന്ന മോദി എന്താണ് വ്യവസായികളെ വിരട്ടാത്തത്? എന്താണ് ഇത്ര നിശബ്ദനായിരിക്കുന്നത്. വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ നേർക്കു പ്രധാനമന്ത്രി കണ്ണുരുട്ടിയാൽ വീണ്ടും മത്സരിക്കാൻ ടിക്കറ്റ് കിട്ടില്ലെന്നോർത്ത് അവർ ഇരിക്കും.
പക്ഷേ ഇന്നു പ്രധാനമന്ത്രി നിശബ്ദനാണ്. അദ്ദേഹം മൗനിബാബ ആയിരിക്കുകയാണ്- രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഖാർഗെ. മൗനി ബാബ പരാമർശം കേട്ട് മന്ത്രിമാരടക്കം ബിജെപി എംപിമാർ ബഹളം വച്ചെങ്കിലും എല്ലാം കേട്ട് മോദി മിണ്ടാതെ സീറ്റിലിരുന്നു.
പ്രതിപക്ഷനേതാവിന്റെ പദവിക്കു ചേരാത്തതാണ് ഖാർഗെയുടെ മോദിയെക്കുറിച്ചുള്ള പരാമർശമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പറഞ്ഞു.
റൂൾബുക്ക് നോക്കാതെ പ്രതിപക്ഷനേതാവിനും രണ്ടു മുൻ പ്രധാനമന്ത്രിമാർക്കും സംസാരിക്കാൻ അവസരം നൽകുമെന്നു കഴിഞ്ഞ ഡിസംബർ എട്ടിന് താൻ പറഞ്ഞിരുന്നു. ആ പദവികളുടെ മൂല്യംകൊണ്ടാണത്. പ്രതിപക്ഷ നേതാവിനെതിരേ ഇത്തരം പരാമർശം മറ്റാരെങ്കിലും നടത്തിയാലും താൻ അദ്ദേഹത്തെ രക്ഷിക്കാൻ ഉണ്ടാകുമെന്നും ധൻകർ കൂട്ടിച്ചേർത്തു.
ചോദ്യോത്തര സമയവും ശൂന്യവേളയും ഉപേക്ഷിച്ചാണ് രാജ്യസഭ ഇന്നലെ രാഷ്ട്രപതിയുടെ പ്രസംഗത്തിലുള്ള നന്ദിപ്രമേയ ചർച്ച തുടങ്ങിയത്. എന്നാൽ, പ്രതിപക്ഷ എംപിമാർ തുടർച്ചയായി അദാനി- ഹിൻഡൻബർഗ് പ്രശ്നം ഉയർത്തിയാണു ചർച്ചയിൽ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനുമെതിരേ ആഞ്ഞടിച്ചത്. കേന്ദ്രസർക്കാരിന് ഒളിക്കാൻ പലതുമുള്ളതിനാലാണു സമഗ്രഅന്വേഷണത്തിൽനിന്ന് ഒളിച്ചോടുന്നതെന്നു പ്രതിപക്ഷ എംപിമാർ ആരോപിച്ചു.
തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല (നാ ഖാവുംഗ നാ ഖാനേ ദുംഗ) എന്ന് 2014ൽ പ്രധാനമന്ത്രി മോദി പറഞ്ഞു. എന്നാലിപ്പോൾ യഥേഷ്ടം തിന്നാൻ ചില വ്യവസായികളെ അദ്ദേഹം അനുവദിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളുടെ സന്പത്തു രണ്ടര വർഷത്തിനുള്ളിൽ 13 മടങ്ങ് വർധിച്ചു.
2014ൽ 50,000 കോടി രൂപയായിരുന്നെങ്കിൽ 2019ൽ ലക്ഷം കോടിയായി. വീണ്ടും രണ്ടു വർഷത്തിനുള്ളിൽ അദ്ദേഹത്തിന്റെ ആസ്തി 12 ലക്ഷം കോടി രൂപയിലെത്തി. എന്തു മാജിക് സംഭവിച്ചുവെന്ന് അറിയില്ല-ബിജെപി എംപിമാരുടെ പ്രതിഷേധത്തിനിടയിൽ ഖാർഗെ പറഞ്ഞു.
ഖാർഗെ പറയുന്ന സ്വത്ത് ഓഹരിവിപണിയിലെ വെറും കണക്കുകൂട്ടലാണ്. സർക്കാരിന് അതിൽ പങ്കില്ലെന്നായിരുന്നു രാജ്യസഭാ നേതാവും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയലിന്റെ പ്രതികരണം. പ്രധാനമന്ത്രിക്കെതിരേയുള്ള അധിക്ഷേപങ്ങൾ നിറഞ്ഞതാണു പ്രതിപക്ഷ നേതാവിന്റെ പ്രസംഗമെന്നും അതിനെയാണ് എതിർക്കുന്നതെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
എന്നാൽ, താൻ സത്യം പറയുന്പോൾ എങ്ങനെയാണ് ദേശവിരുദ്ധനാകുന്നതെന്ന് ഖാർഗെ തിരിച്ചു ചോദിച്ചു. നിങ്ങൾ രാജ്യം കൊള്ളയടിച്ചിട്ട് എന്നെ ദേശവിരുദ്ധനെന്നു വിളിക്കുകയാണ്. ഞാൻ ദേശവിരുദ്ധനല്ല. ആരേക്കാളും ദേശഭക്തനാണ്. ഭൂമിപുത്രനാണ്- മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
മോദി മൗനിബാബ: ഖാർഗെ
12:50 AM Feb 09, 2023 | Deepika.com