ന്യൂഡൽഹി: അദാനി വിഷയം പാർലമെന്റിൽ ചർച്ചയാക്കിയ കോണ്ഗ്രസ് എംപി രാഹുൽ ഗാന്ധി ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്. രാഹുൽ പറഞ്ഞ കാര്യങ്ങൾ പൊതുജനങ്ങൾ ഗൗരവത്തോടെ പരിഗണിക്കില്ലെന്നും ജനങ്ങൾക്കു വിശ്വാസം നരേന്ദ്ര മോദിയിൽ തന്നെയെന്നും രവിശങ്കർ പറഞ്ഞു.
പ്രധാനമന്ത്രി മോദിക്കും ബിജെപി സർക്കാരിനും എതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുൻപ് രാഹുൽ ഗാന്ധി ആവശ്യമായ തയാറെടുപ്പുകൾ നടത്തേണ്ടിയിരുന്നു. രാജസ്ഥാനിലെ കോണ്ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടിന്റെ സർക്കാർ അദാനിക്കും കൂട്ടർക്കും നൽകിയ പദ്ധതികളെക്കുറിച്ച് രാഹുൽ സംസാരിക്കുന്നില്ല.
ബിജെപി ഭരിക്കാത്ത കേരളം, ഛത്തീസ്ഗഡ്, രാജസ്ഥാൻ പോലെയുള്ള സംസ്ഥാനങ്ങളിലും അദാനി നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ബിജെപി സർക്കാരിനു കീഴിൽ രാജ്യത്തിന്റെ വ്യവസായമേഖല വളർച്ച പ്രാപിക്കുന്നതിൽ കോണ്ഗ്രസ് നേതാക്കൾ അസ്വസ്ഥരാണ്. യുപിഎ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ഇടനിലക്കാരുടെ കൈകടത്തൽ വ്യവസായികൾക്ക് ഇപ്പോൾ അനുഭവിക്കേണ്ടി വരുന്നില്ല.
നാഷണൽ ഹെറാൾഡ് സാന്പത്തികത്തട്ടിപ്പ് കേസിൽ ആരോപണം നേരിടുന്നയാളാണ് മോദി സർക്കാരിന് എതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. രാജ്യത്തെ ജനങ്ങൾ തുടർച്ചയായ രണ്ടു തവണയും തെരഞ്ഞെടുത്തത് മോദി സർക്കാരിനെയാണെന്ന് അംഗീകരിക്കാൻ രാഹുൽ ഗാന്ധി തയാറല്ല.
2ജി സ്പെക്ട്രം, കോമണ്വെൽത്ത് ഗെയിംസ്, ആദർശ് ഹൗസിംഗ് സ്കാം, കൽക്കരി കുംഭകോണം എന്നിങ്ങനെ കോണ്ഗ്രസ് സർക്കാരിന്റെ ഭരണകാലത്തെ അഴിമതികളും ബിജെപി നേതാവ് ലോക്സഭയിൽ ചൂണ്ടിക്കാട്ടി.
രാജ്യം മുഴുവൻ കേൾക്കുന്നത് അദാനിയുടെ പേരാണെന്നും അദാനി ഇത്രയും വേഗത്തിൽ ലോകത്തിലെ രണ്ടാമത്തെ സന്പന്നനായത് എങ്ങനെയാണെന്ന് ഭാരത് ജോഡോ യാത്രയിൽ ജനങ്ങൾ തന്നോട് സംശയത്തോടെ ചോദിച്ചുവെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. അദാനിയുടെയും മോദിയുടെയും ചിത്രം ലോക്സഭയിൽ ഉയർത്തിയായിരുന്നു രാഹുലിന്റെ പ്രസംഗം.
അദാനി-മോദി ബന്ധം: രാഹുൽ ഗാന്ധി ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചു: ബിജെപി എംപി
12:50 AM Feb 09, 2023 | Deepika.com