ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: അദാനിയുടെ കഴിഞ്ഞ എട്ടുവർഷത്തെ വളർച്ച അഭൂതപൂർവമാണെന്നും അദാനിയും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ബന്ധം എന്താണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ നിയമങ്ങൾ മറികടന്നാണ് അദാനിക്ക് വിമാനത്താവളങ്ങളും പ്രതിരോധ കരാറുകളും നൽകിയതെന്നു രാഹുൽ പാർലമെന്റിൽ ആരോപിച്ചു.
രാഹുലിനെ പ്രതിരോധിക്കാൻ കേന്ദ്രമന്ത്രിമാർ തുടർച്ചയായി എഴുന്നേറ്റതോടെ അദാനിപ്രശ്നത്തിൽ ചൂടേറി. അഗ്നിപഥ് പദ്ധതി ആർഎസ്എസിന്റേതാണെന്നും കരസേനയുടേതല്ലെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.
ആർഎസ്എസിന്റേതും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റേതുമാണത്. പദ്ധതിയിൽ ചേർന്ന യുവാക്കളോട് നാലുവർഷം കഴിയുന്പോൾ പിരിഞ്ഞുപോകാൻ പറയുന്നത് എങ്ങനെയാണെന്ന് ജോഡോ യാത്രയ്ക്കിടെ യുവാക്കൾ ചോദിച്ചു. എന്നാൽ, കാടൻ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും തെളിവുകൾ ഹാജരാക്കണമെന്നും കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു.
ലോക്സഭയിൽ ഇന്നലെ രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിലായിരുന്നു രാഹുലിന്റെ കടന്നാക്രമണം. പ്രതിപക്ഷ എംപിമാർ കൈയടികളോടെ രാഹുലിനു പിന്തുണ നൽകിയപ്പോൾ മന്ത്രിമാരടക്കം ബിജെപി അംഗങ്ങൾ പ്രതിരോധിക്കാൻ വിഷമിച്ചു. അദാനി വിഷയത്തിൽ തുടർച്ചയായ മൂന്നുദിവസം പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചതിനു പിന്നാലെ ഇന്നലെ പ്രതിഷേധം ധർണയിൽ ഒതുക്കിയാണ് കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കം പ്രധാന പ്രതിപക്ഷം ചർച്ചയിൽ പങ്കെടുത്തത്.
പ്രധാനമന്ത്രി മോദിയും അദാനിയും ഒരുമിച്ചു വിമാനത്തിൽ സഞ്ചരിക്കുന്ന ഫോട്ടോ ഉയർത്തിക്കാട്ടിയാണ് അദാനിയുമായുള്ള മോദിയുടെ ചങ്ങാത്തം എന്താണെന്ന് രാഹുൽ ചോദിച്ചത്. സ്പീക്കർ ഓം ബിർല വിലക്കിയെങ്കിലും രാഹുൽ ചിത്രം ഉയർത്തിക്കാട്ടി.
അദാനിക്കുവേണ്ടി നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി. മുൻപരിചയം ഇല്ലാത്തവർക്കു കരാർ നൽകാൻ പാടില്ലെന്ന ചട്ടം ലംഘിച്ചാണ് അദാനി കന്പനികൾക്ക് വിമാനത്താവളങ്ങളും പ്രതിരോധകരാറുകളും അടക്കം നൽകിയത്. രാജ്യസുരക്ഷയെ ബാധിക്കുന്നതാണിതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
അദാനിയും മോദിയും തമ്മിലുള്ള ബന്ധം എന്താണെന്ന് രാഹുൽ
12:30 AM Feb 08, 2023 | Deepika.com