ന്യൂഡൽഹി: അഭിഭാഷക എൽ.വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ചുമതലയേറ്റു. ബിജെപി ബന്ധം ചൂണ്ടിക്കാട്ടി എൽ. ഗൗരിയുടെ കൊളീജിയം നിയമനം ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി തള്ളിയതിനു തൊട്ടുപിന്നാലെയാണ് വിക്ടോറിയ ഗൗരി ചുമതലേയറ്റത്.
മദ്രാസ് ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റീസാണ് വിക്ടോറിയ ഗൗരിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. മദ്രാസ് ഹൈക്കോടതി ജസ്റ്റീസായി ജനുവരി 17നാണ് സുപ്രീംകോടതി കൊളീജിയം വിക്ടോറിയ ഗൗരിയുടെ പേര് ശിപാർശ ചെയ്യുന്നത്.
പിന്നാലെ ന്യൂനപക്ഷ മതസ്ഥർക്ക് എതിരെയുള്ള വിക്ടോറിയ ഗൗരിയുടെ പരാമർശങ്ങൾ പൊതുവിടങ്ങളിൽ ചർച്ചാവിഷയമായിരുന്നു. പൊതുവിടങ്ങളിലെ പ്രസ്താവനകൾ മുൻനിർത്തി അഡ്വക്കറ്റ് വിക്ടോറിയ ഗൗരിക്ക് ഹൈക്കോടതി ജസ്റ്റീസ് സ്ഥാനമേൽക്കുന്നതിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി ജഡ്ജിമാർ നൽകിയ രണ്ടു ഹർജികളാണ് ഇന്നലെ സുപ്രീംകോടതി ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
വൈകിയ അവസരത്തിൽ കൊളീജിയം ശിപാർശ നടത്തിയ ഒരാളുടെ വിശ്വാസ്യത ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കാനാകില്ലെന്നും ഹർജിക്കാർ ഉയർത്തുന്ന വാദങ്ങൾ കൊളീജിയം ഇതിനോടകം പരിശോധിച്ചിട്ടില്ലെന്നു കരുതാനാകില്ലെന്നും ജസ്റ്റീസുമാർ വ്യക്തമാക്കി.
ഹർജി തള്ളി; എൽ. വിക്ടോറിയ ഗൗരി ജഡ്ജിയായി ചുമതലയേറ്റു
12:30 AM Feb 08, 2023 | Deepika.com