ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യേക മെഡിക്കൽ സംഘം ഭൂചലനത്തിൽ തകർന്ന തുർക്കിയിലേക്കു പോയി. ആഗ്രയിലെ സൈനിക ആശുപത്രിയിലുള്ള 89 പേർ ഉൾപ്പെടുന്ന മെഡിക്കൽ സംഘത്തെയാണ് രക്ഷാദൗത്യത്തിന്റെ ഭാഗമായി നിയോഗിച്ചത്.
അപകട സാഹചര്യങ്ങളിൽ അടിയന്തര വൈദ്യസഹായം നൽകാൻ കഴിവുള്ള ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റുകൾ, അസ്ഥിരോഗ ശസ്ത്രകിയ വിദഗ്ധർ, ജനറൽ ശസ്ത്രക്രിയ വിദഗ്ധർ, മറ്റ് മെഡിക്കൽ വിദഗ്ധർ എന്നിവരും സംഘത്തിന്റെ ഭാഗമാണ്.
എക്സ്-റേ മെഷീനുകൾ, വെന്റിലേറ്ററുകൾ, ഓക്സിജൻ ജനറേഷൻ പ്ലാന്റുകൾ, കാർഡിയാക് മോണിറ്ററുകൾ, താത്കാലിക മെഡിക്കൽ ക്യാന്പുകൾ സ്ഥാപിക്കുന്നതിനുള്ള അനുബന്ധ ഉപകരണങ്ങൾ എന്നിവയുമായാണ് രക്ഷാസംഘം ഇന്നലെ യാത്ര തിരിച്ചത്.
നൂറു പേർ വീതമുള്ള ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സെർച്ച് ആൻഡ് റെസ്ക്യു സംഘത്തെ തിങ്കളാഴ്ച കേന്ദ്രസർക്കാർ തുർക്കിയിലേക്ക് അയച്ചിരുന്നു.
തിങ്കളാഴ്ച തുർക്കിയിലും അയൽ രാജ്യമായ സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ 4,000ലധികമാളുകളാണ് മരിച്ചത്.
തുർക്കിയിലേക്കു സൈന്യത്തിന്റെ മെഡിക്കൽ സംഘം
12:30 AM Feb 08, 2023 | Deepika.com