ന്യൂഡൽഹി: അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പരമാവധി ശ്രമിക്കുമെന്നു കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദാനി വിഷയത്തിലെ അഴിമതിയെക്കുറിച്ച് പാർലമെന്റിലെ ചർച്ചയെ സർക്കാർ ഭയക്കുകയാണ്.
കോടീശ്വരനായ വ്യവസായിയുടെ പിന്നിലെ ശക്തി എന്താണെന്നു രാജ്യം അറിയണമെന്ന് രാഹുൽ ഓർമിപ്പിച്ചു.
ലക്ഷക്കണക്കിനു കോടിയുടെ അഴിമതി നടന്നു. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ ഒരാൾ തട്ടിയെടുത്തു. ലക്ഷങ്ങളുടെയും കോടികളുടെയും അഴിമതി പുറത്തുവരണം. അദാനിയുടെ പിന്നിലെ ശക്തി ആരാണെന്നു രാജ്യം അറിയണം. സർക്കാരിനെക്കുറിച്ചും "ഹം ദോ, ഹമാരേ ദോ' (ഞങ്ങൾ രണ്ട്, ഞങ്ങൾക്കു രണ്ട്) എന്നതിനെക്കുറിച്ചും വർഷങ്ങളായി ഞാൻ പറയുന്നു. ആളുകൾക്കു സത്യം അറിയാൻ വേണ്ടിയാണു രണ്ടു വർഷമായി ഈ വിഷയം ഉന്നയിക്കുന്നത്.
പക്ഷേ പാർലമെന്റിൽ അദാനിയെക്കുറിച്ചുള്ള ചർച്ച പോലും ഒഴിവാക്കാൻ മോദിജി പരമാവധി ശ്രമിക്കുകയാണ്. ചർച്ച വേണം. സത്യം പുറത്തുവരണം- രാഹുൽ ആവശ്യപ്പെട്ടു. അഞ്ചുമാസം നീണ്ട ഭാരത് ജോഡോ പദയാത്ര കഴിഞ്ഞ് താടിരോമങ്ങൾ ഷേവ് ചെയ്യാതെയാണ് രാഹുൽ ഇന്നലെ അദാനി വിഷയത്തിൽ പ്രതികരിച്ചത്.
പൊതുമേഖലയിലെ എൽഐസിയും എസ്ബിഐയും അദാനി കന്പനികളിൽ പണം നിക്ഷേപിച്ചതിനാൽ സാധാരണക്കാരുടെ പണം ഉൾപ്പെടുന്ന ഒരു അഴിമതിയാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ തകർച്ചയെന്ന് കോണ്ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷ അന്വേഷണമോ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണമോ ആവശ്യപ്പെട്ട് പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു.
ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസുകൾക്കു മുന്നിൽ കോണ്ഗ്രസ് നേതാക്കളും പ്രവർത്തകരും രാജ്യവ്യാപകമായി ഇന്നലെ പ്രതിഷേധപ്രകടനം നടത്തി.
അദാനി: മോദിക്കു ഭയമെന്ന് രാഹുൽ
01:03 AM Feb 07, 2023 | Deepika.com