ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ക്ഷണപ്രകാരം അമൃത് ഉദ്യാൻ സന്ദർശിച്ച് ചീഫ് ജസ്റ്റീസും സുപ്രീംകോടതി ജഡ്ജിമാരും. രാഷ്ട്രപതിഭവനിലെ മുഗൾ ഗാർഡൻസ് അമൃത് ഉദ്യാൻ എന്നു പുനർനാമകരണം ചെയ്തതിനു പിന്നാലെ ജനുവരി 29നാണ് രാഷ്ട്രപതി ഉദ്യാൻ ഉത്സവിന് തുടക്കമിട്ടത്.
മുഗൾ ഗാർഡൻസ് എന്ന പേരിലറിയപ്പെട്ടിരുന്ന രാഷ്ട്രപതിഭവനിലെ പൂന്തോട്ടം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അമൃത് ഉദ്യാൻ എന്ന പേരിൽ പുനർനാമകരണം ചെയ്തതായി കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു.
ജനുവരി 31 മുതൽ പൊതുജനങ്ങൾക്കു പ്രവേശനം ആരംഭിച്ച അമൃത് ഉദ്യാൻ മാർച്ച് 26 വരെ സന്ദർശിക്കാവുന്നതാണ്. രാവിലെ പത്തുമണി മുതൽ വൈകുന്നേരം നാലു വരെ ഒരു മണിക്കൂർ വീതമുള്ള ആറ് സ്ലോട്ടുകളായാണ് സന്ദർശകരെ പ്രവേശിപ്പിക്കുക. ഓണ്ലൈൻ ബുക്കിംഗ് സംവിധാനം ഉപയോഗിച്ച് www.rasthrapatisachivalaya.gov.inഎന്ന വെബ്സൈറ്റിലൂടെ സന്ദർശകർക്ക് സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. തിങ്കാളാഴ്ച അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല.
അമൃത് ഉദ്യാനത്തിൽ ശൈത്യകാലത്ത് വിടരുന്ന ടുലിപ് പുഷ്പങ്ങളുടെ 12 വ്യത്യസ്ത വകഭേദങ്ങൾ ഉൾപ്പെടെ ഔഷധസസ്യങ്ങൾ, അലങ്കാര ചെടികൾ തുടങ്ങിയ വിവിധയിനം സസ്യങ്ങൾ കാഴ്ചക്കാർക്കായി ഒരുക്കിയിട്ടുണ്ട് . രാഷ്ട്രപതിഭവന് സമീപത്തായി 15 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന അമൃത് ഉദ്യാൻ കാഷ്മീരിലെ മുഗൾ ഗാർഡൻസിന്റെ മാതൃകയിൽ ബ്രിട്ടീഷ് ആർക്കിടെക്റ്റ് എഡ്വിൻ ലൂട്യൻസാണ് രൂപകല്പന ചെയ്തത്.
സെൻട്രൽ വിസ്ത പദ്ധതി പൂർത്തിയാക്കിയ ഘട്ടത്തിൽ റിപ്പബ്ലിക് ദിന പരേഡുകൾ ഉൾപ്പെടെ നടക്കുന്ന രാജ്പഥിന്റെ പേരും കർത്തവ്യ പഥ് എന്ന് മോദി സർക്കാർ പുനർനാമകരണം ചെയ്തിരുന്നു.
അമൃത് ഉദ്യാൻ സന്ദർശിച്ച് ചീഫ് ജസ്റ്റീസും സുപ്രീംകോടതി ജഡ്ജിമാരും
12:21 AM Feb 06, 2023 | Deepika.com