ന്യൂഡൽഹി: സുപ്രീംകോടതിയിലേക്കുള്ള അഞ്ച് ജഡ്ജിമാരുടെ നിയമനം അഞ്ചിനു നടത്താമെന്ന് കേന്ദ്ര സർക്കാർ. അറ്റോർണി ജനറൽ എസ്. വെങ്കിട്ടരമണിയാണ് കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. നിയമന ശിപാർശകൾ ഉടൻ തന്നെ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കുമെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി.
രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് പങ്കജ് മിത്തൽ, പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസ് സഞ്ജയ് കരോൾ, മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റീസ് പി.വി. സഞ്ജയ് കുമാർ, പാറ്റ്ന ഹൈക്കോടതി ജഡ്ജി അഹ്സനുദീൻ അമാനുള്ള, അലാഹാബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരെ കഴിഞ്ഞ വർഷം ഡിസംബർ 13നാണ് സുപ്രീംകോടതിയിലേക്ക് കൊളീജിയം ശിപാർശ ചെയ്തത്. നിയമനം ഇത്രയും കാലം നീണ്ടുപോയതിന് ഇന്നലെ സുപ്രീംകോടതി വിമർശിക്കുകയും ചെയ്തു.
ഹൈക്കോടതികളിൽനിന്നു സുപ്രീംകോടതികളിലേക്കുള്ള ജഡ്ജിമാരുടെ നിയമന ശിപാർശയിൽ തീരുമാനമെടുക്കാൻ സർക്കാരിന് പത്തുദിവസത്തെ സമയമെടുക്കാം എന്നു കോടതി വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടെ നിയമനകാര്യത്തിൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശിച്ചു.
ചില കാര്യങ്ങൾ കോടതിയെ അങ്ങേയറ്റം അസ്വസ്ഥതപ്പെടുത്തുന്നുണ്ടെന്നും ജസ്റ്റീസ് കൗൾ അറ്റോർണി ജനറലിനോട് പറഞ്ഞു. ഇത്തരത്തിൽ നിയമന ശിപാർശകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോകുന്നത് കടുത്ത തീരുമാനങ്ങളിലേക്കു നീങ്ങാൻ കോടതിയെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയി നിയമിക്കപ്പെടേണ്ട ഒരു ജഡ്ജി 19 ദിവസത്തിനുള്ളിൽ വിരമിക്കും. അദ്ദേഹം ചീഫ് ജസ്റ്റീസ് ആകാതെ വിരമിക്കണം എന്നാണോ സർക്കാർ ആഗ്രഹിക്കുന്നതെന്നും ജസ്റ്റീസ് കൗൾ ചോദിച്ചു.
അഞ്ച് ജഡ്ജിമാരുടെ നിയമനം അഞ്ചിനു നടത്താമെന്ന് കേന്ദ്രസർക്കാർ
05:08 AM Feb 04, 2023 | Deepika.com