സെബി മാത്യു
ന്യൂഡൽഹി: കാർഷിക മേഖലയിൽ വായ്പാ പരിധി കൂട്ടിയും സ്റ്റാർട്ട് അപ്പുകൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കിയും കേന്ദ്ര ബജറ്റ്. കാർഷിക വായ്പക്കായി 20 ലക്ഷം കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. മൃഗസംരക്ഷണം, ക്ഷീരോത്പാദനം, ഫിഷറീസ് മേഖലകളിലേക്കു കൂടി ലക്ഷ്യമിട്ടാണു വായ്പാ പരിധി ഉയർത്തിയിരിക്കുന്നത്.
കാർഷിക വായ്പയ്ക്കായി നേരത്തേ നീക്കി വച്ച തുക 16.50 ലക്ഷം കോടി രൂപയായിരുന്നത് കഴിഞ്ഞ വർഷം 18 കോടിയായി ഉയർത്തിയിരുന്നു. ഇതാണ് ഈ വർഷം പതിനൊന്നു ശതമാനം വർധിപ്പിച്ചത്. കാർഷിക മേഖലയിലെ ഗവേഷണങ്ങൾക്കും വിദ്യാഭ്യാസത്തിനും മറ്റുമായി 8513.62 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
അതേസമയം, കേരളത്തിലെ ഉൾപ്പെടെ റബർ മേഖലയെ പാടേ അവഗണിച്ചുവെന്നാണു വിലയിരുത്തൽ. ടയർ നിർമാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ ചേർത്ത കോന്പൗണ്ട് റബർ ഇറക്കുമതിക്കു മാത്രമാണ് ചുങ്കം വർധിപ്പിച്ചത്. ഇത് ഒരു തരത്തിലും കർഷകർ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമാകില്ല.
കാർഷികമേഖലയിലെ ആധുനീക സാങ്കേതികവിദ്യാ വികസനവും കാർഷിക സ്റ്റാർട്ട് അപ്പ് ഫണ്ടും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കാർഷികമേഖലയുടെ സമഗ്രവികസനത്തിനായി പൊതു ഡിജിറ്റൽ വേദി ഒരുക്കുമെന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കിയത്. ഇതിലൂടെ കർഷകർക്ക് അനിവാര്യമായ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്നതിനൊപ്പം സംശയങ്ങൾ തീർപ്പാക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. ഹ്രസ്വകാല കാർഷിക വായ്പകളുടെ പലിശനിരക്കിൽ സർക്കാർ രണ്ടു ശതമാനം സബ്സിഡി നൽകും. ഈട് നൽകേണ്ടതില്ലാത്ത കാർഷിക വായ്പകളുടെ പരിധി ഒരു ലക്ഷത്തിൽ നിന്ന് 1.6 ലക്ഷം ആക്കി റിസർവ് ബാങ്ക് ഉയർത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഗ്രാമീണ മേഖലകളിൽ പുതിയ സ്റ്റാർട്ട് അപ്പുകൾ രൂപീകരിക്കാൻ അഗ്രിക്കൾച്ചർ ആക്സിലറേറ്റർ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഹോർട്ടി കൾച്ചർ വിളകളുടെ ഉത്പാദനം കൂട്ടുന്നതിനായി ഹോർട്ടി കൾച്ചർ ആത്മനിർഭർ ക്ലീൻ പ്ലാന്റ് പദ്ധതി ആരംഭിക്കും. അതിനായി 2,200 കോടി രൂപയും വകയിരുത്തി. ചെറുധാന്യങ്ങളുടെ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനായി ശ്രീ അന്ന പദ്ധതിയും പ്രഖ്യാപിച്ചു. ഈ മേഖലയിലെ ഗവേഷണങ്ങൾക്കും സർക്കാർ കൂടുതൽ പിന്തുണ നൽകും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റും. രാജ്യത്ത് കാർഷിക സംഭരണ കേന്ദ്രങ്ങൾ വ്യാപകമായി ആരംഭിക്കും. കൃത്യസമയത്തു വിളകൾ വിൽപന നടത്താനും മെച്ചപ്പെട്ട വില ലഭിക്കുന്നതിനും സഹായകരമായ രീതിയിൽ സംഭരണകേന്ദ്രങ്ങളെ മാറ്റുമെന്നാണ് ബജറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.
ചെറുകിട കർഷകർക്കായി സഹകരണസംഘങ്ങൾ രൂപീകരിക്കും. 63 പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളെ പൂർണമായി ഡിജിറ്റൈസ് ചെയ്യും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വിവിധ പഞ്ചായത്തുകളിൽ പ്രാഥമിക ഫിഷറീസ് സംഘങ്ങളും ക്ഷീരസഹകരണ സംഘങ്ങളും രൂപീകരിക്കും. ഇതുവരെ ഇത്തരം സംഘങ്ങൾ ഇല്ലാത്ത പഞ്ചായത്തുകളെ കണ്ടെത്തിയാണ് പുതിയവ ആരംഭിക്കുന്നത്.
മൂന്നു വർഷത്തിനുള്ളിൽ പതിനായിരം ബയോ ഇൻപുട്ട് റിസോഴ്സ് സെന്ററുകൾ ആരംഭിക്കും. നിലവിലുള്ള പ്രധാനമന്ത്രി മത്സ്യ സംപദാ യോജനയോട് കൂട്ടിച്ചേർത്ത് ഒരു ഉപപദ്ധതി കൂടി ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 6,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവർക്കു കൂടുതൽ പ്രോത്സാഹനം നൽകുമെന്നും ബജറ്റ് പ്രഖ്യാനപത്തിൽ വ്യക്തമാക്കി.
അന്ത്യോദയ കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യ ധാന്യം നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജനയ്ക്ക് രണ്ടു ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മിഷ്ടി പദ്ധതിയിലൂടെ കണ്ടൽ വനങ്ങൾ വ്യാപിക്കുന്നതിന് പ്രോത്സാഹനം നൽകും. രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായും ബദൽ വളപ്രയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാനങ്ങളുമായി ചേർന്ന് പിഎം പ്രണാം പദ്ധതിയും പ്രഖ്യാപിച്ചു.
ഗ്രാമീണ മേഖലയിലെ സ്റ്റാർട്ട് അപ്പുകൾക്ക് നബാർഡിൽ നിന്ന് ഫണ്ട് ലഭ്യമാക്കും. നെല്ല്, ഗോതന്പ് കർഷകർക്ക് 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള കാലത്ത് മിനിമം താങ്ങുവിലയായി 2.37 ലക്ഷം കോടി രൂപ നേരിട്ടു ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തും.
ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ എണ്ണക്കുരു കൃഷികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകും. വിള വിലയിരുത്തലിനും ഭൂമി ഡിജിറ്റലൈസേഷനുമായി കിസാൻ ഡ്രോണുകൾ വിന്യസിക്കും. രാസ രഹിത സ്വാഭാവിക കൃഷി പ്രോത്സാഹിപ്പിക്കുമെന്നും വ്യക്തമാക്കുന്നു.
കാർഷിക മേഖലയ്ക്കായി ആകെ 125035.79 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ കർഷക ക്ഷേമത്തിനായി 115531.79 ലക്ഷം കോടി രൂപയും കാർഷിക ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമായി 9504 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്.
ഫിഷറീസ്, മൃഗക്ഷേമ മന്ത്രാലയത്തിന് 6576.62 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ ഫിഷറീസ് വകുപ്പിന് 2248.77 ലക്ഷം കോടിയും മൃഗ സംരക്ഷണ വകുപ്പിന് 4327.85 ലക്ഷം കോടി രൂപയുമാണ്.
കാർഷിക മേഖലയോട് ഡിജിറ്റൽ സമീപനം: കർഷകർക്ക് അവഗണന തന്നെ
01:05 AM Feb 02, 2023 | Deepika.com