ന്യൂഡൽഹി: പിഎം കെയേഴ്സ് പൊതുഫണ്ട് അല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് പിഎം കെയേഴ്സ് ഭരണഘടനയുടെ 12-ാം വകുപ്പിന്റെ പരിധിയിൽ വരുന്നതല്ലെന്നു സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. പിഎം കെയേഴ്സ് വിവരാവകാശനിയമത്തിന്റെ പരിധിയിൽ വരുന്ന പൊതുഫണ്ട് അല്ലെന്നു നേരത്തെയും കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.
പിഎം കെയേഴ്സ് സർക്കാരിന്റെയോ ഏതെങ്കിലും സർക്കാർ വകുപ്പിന്റെയോ നിയന്ത്രണത്തിൽ ഉള്ളതല്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഇതിൻമേൽ ഒരു നിയന്ത്രണവുമില്ല. സർക്കാർ സംവിധാനങ്ങളിൽനിന്നു തികച്ചും വേറിട്ടു നിന്നു പ്രവർത്തിക്കുന്ന ഒരു ട്രസ്റ്റ് ആണെന്നുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.
വ്യക്തികൾ നിരുപാധികം നൽകുന്ന സംഭാവനകളാണ് പിഎം കെയേഴ്സിൽ സ്വരുക്കൂട്ടുന്നത്. സ്ഥാപനങ്ങളും സംഭാവനകൾ നൽകുന്നുണ്ട്. പൊതുമേഖലയിൽനിന്നോ ബജറ്റ് വിഹിതമായോ പിഎം കെയേഴ്സിലേക്ക് പണം എത്തുന്നില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
പ്രധാനമായും കാരുണ്യപ്രവൃത്തികൾക്കുവേണ്ടി രൂപീകരിച്ചതായതിനാൽ പിഎം കെയേഴ്സിനെ ഒരുതരത്തിലും പൊതുഫണ്ടായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ പദ്ധതികൾക്കായോ സർക്കാർ നയപ്രകാരം രൂപീകരിച്ച ട്രസ്റ്റുകളിലേക്കോ പിഎം കെയേഴ്സിൽനിന്നു തുക വകയിരുത്തുന്നില്ലെന്നും വിശദീകരിച്ചിട്ടുണ്ട്.
പിഎം കെയേഴ്സിലേക്കു സംഭാവന നൽകുന്നവർക്ക് ആദായനികുതി ഇളവ് നൽകുന്നുണ്ട്. പിഎം കെയേഴ്സിന്റെ ഓഡിറ്റ് റിപ്പോർട്ട് അടക്കമുള്ള വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
പിഎം കെയേഴ്സ് പൊതുഫണ്ടല്ല: പിഎംഒ
12:59 AM Feb 01, 2023 | Deepika.com