ഭൂവനേശ്വർ: പൊതുപരിപാടിക്കിടെ പോലീസ് ഓഫീസറുടെ വെടിയേറ്റു മരിച്ച ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി.
ഭൂവനേശ്വറിലെ ഔദ്യോഗികവസതിയിൽ ഇന്നലെ രാവിലെ ഗവർണർ പ്രഫ. ഗണേഷി ലാൽ, മുഖ്യമന്ത്രി നവീൻ പട്നായിക് തുടങ്ങിയവർക്കൊപ്പം രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖരും മുതിർന്ന ഉദ്യോഗസ്ഥരും അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് ബിജെഡി ഓഫീസിൽ പൊതുദർശനത്തിനുവച്ചപ്പോഴും നേതാവിനെ ഒരുനോക്കുകാണാനായി ആയിരങ്ങൾ ഒഴുകിയെത്തി.
പിന്നീട് പ്രത്യേക വിമാനത്തിലാണ് മന്ത്രിയുടെ കർമമണ്ഡലമായ ഝാർസുഗുഡയിലേക്കു മൃതദേഹം കൊണ്ടുപോയത്. മന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഝാർസുഗുഡയിലെ കെറുവ ശ്മശാനത്തിൽ മകൻ ബിശാൽദാസ് ചിതയ്ക്കു തീകൊളുത്തി. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ.
ഝാർസുഗുഡയിലെ ബ്രജ്രാജ്നഗറിൽ ഗാന്ധിചൗക്കിനുസമീപം ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിയെ എഎസ്ഐ ഗോപാൽദാസ് വെടിവയ്ക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ മന്ത്രിയെ ഭൂവനേശ്വറിലെ അപ്പോളോ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകുന്നേരത്തോടെ മരണമടയുകയായിരുന്നു.
ഒഡീഷ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം കേസിൽ അന്വേഷണം തുടങ്ങി. വെടിയുതിർത്ത ഗോപാൽദാസ് പന്ത്രണ്ടുവർഷമായി മാനസിക രോഗത്തിനു ചികിത്സയിലാണെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു. കുടുംബാംഗങ്ങളും ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്.
ആരോഗ്യവകുപ്പിന്റെ അധികചുമതല ധനമന്ത്രിക്ക്
ഭൂവനേശ്വർ: മന്ത്രി നബ കിഷോർ ദാസ് കൈകാര്യംചെയ്തിരുന്ന ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ അധിക ചുമതല ധനമന്ത്രി നിരഞ്ജൻ പൂജാരിക്കു നൽകി. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ നിർദേശം ഗവർണർ പ്രഫ.ഗണേഷി ലാൽ അംഗീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഒഡീഷ മന്ത്രിക്കു വിടചൊല്ലി ആയിരങ്ങൾ
12:46 AM Jan 31, 2023 | Deepika.com