ന്യൂഡൽഹി: ബിബിസിയുടെ "ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി വിലക്കിയതിനെതിരേ നൽകിയ ഹർജികൾ ഫെബ്രുവരി ആറിന് സുപ്രീംകോടതി പരിഗണിക്കും.
മുതിർന്ന പത്രപ്രവർത്തകൻ എൻ. റാം, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ, തൃണമൂൽ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. രാജ്യത്തെ പൗരൻമാരുടെ അറിയാനുള്ള അവകാശം ലംഘിക്കപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയാണ് ഹർജികൾ നൽകിയിരിക്കുന്നത്. അഭിഭാഷകനായ എം.എൽ. ശർമയും ഹർജി നൽകിയിട്ടുണ്ട്.
ഡോക്യുമെന്ററിക്കു വിലക്ക് ഏർപ്പെടുത്തിയതു ഭരണഘടനാലംഘനമാണെന്ന് എൻ. റാം നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിൽ ഡോക്യുമെന്ററിക്ക് ഏർപ്പെടുത്തിയ വിലക്കു നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഡോക്യുമെന്ററി ലിങ്കുകൾ ഷെയർ ചെയ്ത തങ്ങളുടെ ട്വീറ്റുകൾ പുനഃസ്ഥാപിക്കണമെന്നും പ്രശാന്ത് ഭൂഷനും ഹർജിയിൽ ആവശ്യപ്പെട്ടു.
നേരം കൊല്ലി ഹർജികളെന്ന് കേന്ദ്ര നിയമ മന്ത്രി
ബിബിസിയുടെ ഡോക്യുമെന്ററി വിലക്ക് പിൻവലിക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജികൾ സുപ്രീംകോടതിയുടെ സമയം മെനക്കെടുത്താനുള്ളതാണെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു.
ആയിരക്കണക്കിന് ജനങ്ങൾ നീതി നടപ്പാക്കി കിട്ടുന്നതിന് ദിവസങ്ങൾ കാത്തു കഴിയുന്പോൾ ഇത്തരം ഹർജികൾ പരമോന്നത കോടതിയുടെ സമയം മെനക്കെടുത്തുന്നതാണെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു.
ബിബിസി ഡോക്യുമെന്ററി വിലക്കിനെതിരേയുള്ള ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും
12:46 AM Jan 31, 2023 | Deepika.com