ഭൂവനേശ്വർ: പൊതുപരിപാടിക്കിടെ പോലീസ് ഓഫീസറുടെ വെടിയേറ്റ ഒഡീഷ ആരോഗ്യ കുടുംബക്ഷേമമന്ത്രിയും ബിജു ജനതാദൾ നേതാവുമായ നബ കിഷോർ ദാസ് മരണത്തിനു കീഴടങ്ങി. ഝാർസുഗുഡയിലെ ബ്രജ്രാജ്നഗറിൽ ഗാന്ധിചൗക്കിനുസമീപം ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഒഡീഷ പോലീസിലെ എഎസ്ഐ ഗോപാൽദാസ് ജനക്കൂട്ടത്തിനിടയിൽനിന്ന് മന്ത്രിക്കുനേരേ വെടിയുതിർത്തത്. നെഞ്ചിൽ രണ്ടുതവണ വെടിയേറ്റ മന്ത്രിയെ വിദഗ്ധ ചികിത്സയ്ക്കായി ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിലെത്തിച്ചുവെങ്കിലും രാത്രി ഏഴോടെ മരിച്ചു.
ബ്രജ്രാജ്നഗറിൽ മുനിസിപ്പൽ ചെയർമാന്റെയും വൈസ് ചെയർമാന്റെയും ഓഫീസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. കാറിൽനിന്നിറങ്ങി വേദിയിലേക്കു നീങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഈ സമയത്ത് മുദ്രാവാക്യം വിളികളുമായി ഒട്ടേറെ അനുയായികൾ ചുറ്റുമുണ്ടായിരുന്നു.
വെടിയേറ്റയുടൻ നെഞ്ചിൽ കൈ അമർത്തിക്കൊണ്ട് മന്ത്രി കാറിലേക്കു ഇരിക്കാൻ ശ്രമിക്കുന്നതിന്റെയും മന്ത്രിയെ പ്രവർത്തകർ താങ്ങിയെടുത്ത് കാറിലേക്കു കയറ്റുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ അക്രമിയുടെ ദൃശ്യം ഇതിൽ പതിഞ്ഞിട്ടില്ല. സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് എഎസ്ഐയെ പിടികൂടുകയായിരുന്നു.
ഗോപാൽദാസ് ഏതാനുംനാളായി ഗാന്ധിചൗക്ക് പോലീസ് ഔട്ട്പോസ്റ്റിലാണ് ജോലി ചെയ്തിരുന്നത്. ബെർഹാംപുർ സ്വദേശിയാണ്. ഭർത്താവിന് എട്ടുവർഷമായി മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് ഭാര്യ ജയന്തി മാധ്യമങ്ങളോടു പറഞ്ഞു. നബ കിഷോർ ദാസ് മുഖ്യമന്ത്രി നവീൻ പട്നായിക്കുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
ഒഡീഷ മന്ത്രി വെടിയേറ്റു മരിച്ചു
03:45 AM Jan 30, 2023 | Deepika.com