ശ്രീനഗർ: രാഹുൽ ഗാന്ധിയുടെ ചരിത്രം സൃഷ്ടിച്ച ഭാരത് ജോഡോ യാത്രയിൽ മുന്നിലും പിന്നിലും മലയാളിത്തിളക്കം. സംഘടനാചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുതൽ രാഹുൽ ഗാന്ധിയുടെ ടീമിലെ പ്രമുഖൻ കെ.ബി. ബൈജു, രാഹുലിന്റെ ഫോട്ടോഗ്രഫർ ബേസിൽരാജ് കുന്നേൽ, പാർട്ടിയുടെ വിവിധ ചുമതലകളുള്ള അനിൽ ബോസ്, ചാണ്ടി ഉമ്മൻ, ഷീബ രാമചന്ദ്രൻ, ഗീതാകൃഷ്ണൻ, ഡി.കെ. ബ്രിജേഷ്, എൻ.ടി. ഇസ്മയിൽ, മഞ്ജുക്കുട്ടൻ, ഷാജിദാസ്, ബിജേഷ് നെച്ചിക്കോട് തുടങ്ങിയവരും കേരളത്തിൽ നിന്നെത്തിയ പ്രവർത്തകരും ജോഡോ യാത്രയുടെ വിജയത്തിൽ നിർണായക പങ്കാളികളായി.കെ.സി. വേണുഗോപാലിനായിരുന്നു ജോഡോ യാത്രയുടെ സംഘാടനത്തിലെ മുഖ്യ ചുമതല. വേണുഗോപാലിന്റെ സെക്രട്ടറി ശരത് ചന്ദ്രൻ ആയിരുന്നു ഇക്കാര്യങ്ങളിൽ മുഖ്യസഹായി.
നഗ്നപാദനായി ചാണ്ടി ഉമ്മൻ
കേരളത്തിൽനിന്നു ജോഡോ യാത്ര തുടങ്ങിയതു മുതൽ ഇന്നലെ ശ്രീനഗറിൽ അവസാനിക്കുന്നതു വരെ നഗ്നപാദനായി പദയാത്രയിൽ പങ്കെടുത്താണു യൂത്ത് കോണ്ഗ്രസിന്റെ ഒൗട്ട്റീച്ച് വിഭാഗത്തിന്റെ ചുമതലയുള്ള ചാണ്ടി ഉമ്മൻ ശ്രദ്ധേയനായത്. ഏതാനും നാളുകൾ അവധിയെടുത്തത് ഒഴിച്ചാൽ യാത്രയിലുടനീളം ചാണ്ടി ചെരുപ്പു പോലുമില്ലാതെയാണു നടന്നത്.
നിറചിരിയോടെ അനിൽ ബോസ്
കുട്ടനാട് കാവാലം ചെറുകരയിലുള്ള നേതാജി നിവാസിലെ പരേതനായ ബോസ് ചെറുകരയുടെ മകനും കെപിസിസി വക്താവുമായ അഡ്വ. അനിൽ ബോസ് രാഹുലിന്റെ പദയാത്രയിലെ നിറസാന്നിധ്യവും നിറചിരിയും കൊണ്ടാണു ദേശീയ ശ്രദ്ധ നേടിയത്. തുടക്കം മുതൽ ഇന്നലെ ശ്രീനഗറിൽ സമാപിച്ചതു വരെ എല്ലാവർക്കും സഹായിയായിരുന്നു അനിൽ.
സ്വാതന്ത്ര്യസമര സേനാനിയും ഐഎൻഎ ഭടനുമായിരുന്ന മുത്തച്ഛൻ പട്ടം നാരായണന്, നേതാജി സുഭാഷ് ചന്ദ്രബോസിനോടുണ്ടായിരുന്ന ആരാധനയാണ് ചെറുകര വീട്ടിൽ എല്ലാവർക്കും ബോസ് എന്ന പേരിനു വഴിതെളിച്ചതെന്ന് അനിൽ പറഞ്ഞു.
സുപ്രീം കോടതി ബാർ അസോസിയേഷൻ അംഗമായ അനിൽ ബോസ് സംഘടിത തൊഴിലാളി കോണ്ഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കൂടിയാണ്.
ഝാൻസി റാണിയായി ഷീബ രാമചന്ദ്രൻ
കന്യാകുമാരിയിൽ നിന്നു പദയാത്ര ആരംഭിച്ചതു മുതൽ ശ്രീഗനറിൽ ഇന്നു സമാപിക്കുന്നതു വരെ ഒരു ദിവസം പോലും അവധിയെടുക്കാതെ രാഹുൽ ഗാന്ധിയെ അനുഗമിച്ച വനിതയെന്നതാണ് എറണാകുളം സ്വദേശിയായ ഷീബ രാമചന്ദ്രനെ ധീരവനിതയാക്കിയത്. ചൂടിലും കൊടുംതണുപ്പിലും ഒരു നിമിഷം പതറാതെ രാജ്യം മുഴുവൻ നടന്ന ഷീബയോട് രാഹുലിനും പ്രത്യേക സ്നേഹവും ബഹുമാനവുമായിരുന്നു.
ജോഡോ വിജയത്തിൽ മലയാളിത്തിളക്കം
03:45 AM Jan 30, 2023 | Deepika.com