ന്യൂഡൽഹി/മൊറേന/ഭരത്പുർ: പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ മുൻനിര യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്ന് ഒരു പൈലറ്റ് മരിച്ചു. റഷ്യൻ നിർമിത സുഖോയ്-30 വിമാനവും ഫ്രഞ്ച് നിർമിത മിറാഷ്- 2000 പോര്വിമാനവുമാണ് ആകാശമധ്യേ കൂട്ടിയിടിച്ചത്.
മിറാഷ് പറത്തിയിരുന്ന വിംഗ് കമാൻഡർ ഹനുമന്ത് റാവു സാരഥിയാണ് മരിച്ചത്. സുഖോയ് വിമാനത്തിലെ മറ്റു രണ്ടു പൈലറ്റുമാർ സുരക്ഷാസംവിധാനങ്ങളുപയോഗിച്ച് പുറത്തെത്തി. പരിക്കുകളോടെ ഇവർ ഗ്വാളിയറിലെ സൈനികാശുപത്രിയിൽ ചികിത്സയിലാണ്.
വിമാനങ്ങൾ കൂട്ടിയിടിച്ചതായി വ്യോമസേന സ്ഥിരീകരിച്ചിട്ടില്ല. രണ്ട് വിമാനങ്ങളുടെയും ഫ്ളൈറ്റ് ഡാറ്റ റിക്കാർഡുകൾ പരിശോധിച്ചശേഷമേ അപകടകാരണം വ്യക്തമാകൂ എന്നാണ് വ്യോമസേനാ അധികൃതർ നൽകുന്ന വിശദീകരണം.
അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഗ്വാളിയർ വ്യോമതാവളത്തിൽനിന്ന് പറന്നുയർന്ന വിമാനങ്ങൾ ഇന്നലെ പുലർച്ചെ 5.30 ഓടെയാണ് അപകടത്തിൽപ്പെട്ടത്. രണ്ടു വിമാനങ്ങളുടെയും അവശിഷ്ടങ്ങൾ പത്താർഗഡ് മേഖലയിൽ കണ്ടെത്തിയെന്ന് മൊറേന ജില്ലാ കളക്ടർ അങ്കിത് അസ്താന അറിയിച്ചു.
മൊറേനയിൽനിന്ന് നൂറു കിലോമീറ്റർ അകലെ രാജസ്ഥാനിലെ ഭരത്പുരിലും അവശിഷ്ടങ്ങൾ പതിച്ചു. ഇക്കാര്യത്തിൽ സ്ഥിരീകരണത്തിനായി പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. അപകടത്തെത്തുടർന്ന് സിഡിഎസ് (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ജനറൽ അനിൽ ചൗഹാൻ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി എന്നിവർ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി ആശയവിനിമയം നടത്തി. അപകട ത്തിൽ മരിച്ച വിംഗ് കമാൻഡർ ഹനുമന്ത് റാവു സാരഥിയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രതിരോധമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു.
മൊറേന അപകടത്തിന് നാലുമണിക്കൂർ മുന്പ് ബംഗളൂരുവിൽ വ്യോമസേനയുടെ ഹവാക് വിമാനങ്ങൾ കൂട്ടിയിച്ച് തകർന്നിരുന്നു.
ആദ്യസംഭവമെന്ന് വിദഗ്ധർ
വ്യോമസേനയുടെ മിറാഷ്-2000 സുഖോയ് -30 വിമാനങ്ങൾ ആകാശമധ്യേ കൂട്ടിയിടിച്ച് തകരുന്നത് ആദ്യം.
അതേസമയം 70 വർഷത്തിനിടെ കുറഞ്ഞത് 64 വ്യോമസേനാ വിമാനങ്ങളെങ്കിലും ആകാശമധ്യേ തകർന്നിട്ടുണ്ടാകാമെന്ന് വ്യോമസേനയുടെ ചരിത്രകാരിൽ ഒരാളായ അഞ്ജിത് ഗുപ്ത ട്വീറ്റ് ചെയ്തു.
39 പൈലറ്റുകളെങ്കിലും ഇത്തരത്തിൽ മരിച്ചിട്ടുണ്ട്. മിഗ്-21 വിഭാഗത്തിലുള്ള 11 വിമാനങ്ങൾ സമാനമായ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഹണ്ടർ (എട്ട്) ജാഗ്വാർ (അഞ്ച്) എന്നിങ്ങനെയാണ് മറ്റ് യുദ്ധവിമാനങ്ങളുടെ കണക്ക്- ട്വീറ്റിൽ പറയുന്നു.
മധ്യപ്രദേശിൽ വ്യോമസേനാ വിമാനങ്ങൾ കൂട്ടിയിടിച്ചു കത്തി
12:40 AM Jan 29, 2023 | Deepika.com