ന്യൂഡൽഹി: നികുതിവെട്ടിപ്പും കള്ളക്കന്പനികളും അടക്കം ഹിൻഡൻബർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിനു പിന്നാലെ ഓഹരി വിപണിയിൽ വൻ തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്.
ഇന്ത്യൻ ഓഹരിവിപണിയെയും ഇതു വല്ലാതെ ഉലച്ചു. രണ്ടു ദിവസം കൊണ്ട് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തിലുണ്ടായ ഇടിവ് നാലേകാൽ ലക്ഷം കോടി രൂപയാണ്. ഇന്ത്യൻ വിപണിയുടെ മൂല്യത്തിൽ 11 ലക്ഷം കോടി രൂപയും നഷ്ടമായി.
മുഖ്യസൂചികകൾ രണ്ടുദിവസംകൊണ്ടു മൂന്നു ശതമാനമാണു താഴ്ന്നത്. പല ഓഹരികളും ഇന്നലെ 20 ശതമാനം വരെ ഇടിഞ്ഞു. ഗ്രൂപ്പിന് വായ്പ നൽകിയ എസ്ബിഐ, ഐസിഐസിഐ, ആക്സിസ് തുടങ്ങിയ ബാങ്കുകളുടെ ഓഹരികളും വലിയ തകർച്ചയെയാണ് നേരിട്ടത്.
ലോകസമ്പന്നരുടെ പട്ടികയിൽ ബുധനാഴ്ച മൂന്നാം സ്ഥാനത്തായിരുന്ന ഗൗതം അദാനി ഇന്നലെ ഏഴാം സ്ഥാനത്തേക്കു താണു. 20 ശതമാനം ഇടിവാണു ഫോർബ്സ് ലിസ്റ്റ് പ്രകാരം അദാനിയുടെ സമ്പത്തിൽ വന്നത്. ആരോപണങ്ങൾ നിഷേധിച്ച അദാനി ഗ്രൂപ്പ് 72 മണിക്കൂർ കഴിഞ്ഞിട്ടും നിയമനടപടികളിലേക്കു കടക്കാഞ്ഞതും സംശയങ്ങൾ ബലപ്പെടുത്തുകയാണ്.
അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് 19.2 ശതമാനം, അദാനി ടോട്ടൽ ഗ്യാസ് 19.1 ശതമാനം, അദാനി ഗ്രീൻ എനർജി 15.8 ശതമാനം എന്നിങ്ങനെയാണ് തിരിച്ചടി നേരിട്ട പ്രധാന ഓഹരികൾ. ബുധനാഴ്ച മാത്രം അദാനിയുടെ ഏഴ് ലിസ്റ്റഡ് ഗ്രൂപ്പ് കന്പനികൾക്ക് 10.73 ബില്യണ് ഡോളറിന്റെ നഷ്ടം സംഭവിച്ചിരുന്നു. അതിനിടെ അദാനി എന്റർപ്രൈസസ് നടത്തുന്ന തുടർ ഓഹരി സമാഹരണത്തിന്റെ (എഫ്പിഒ) അവസ്ഥ എന്താകുമെന്നും ആശങ്കയുണ്ട്. 20,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് എഫ്പിഒ നടത്തുന്നത്.
അന്വേഷണം നടത്തണം: കോണ്ഗ്രസ്
ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ സാന്പത്തിക തട്ടിപ്പിനെക്കുറിച്ച് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും റിസർവ് ബാങ്കും അന്വേഷിക്കണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു. രാജ്യത്ത് സാന്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ ചുമതലപ്പെട്ട സ്ഥാപനങ്ങൾ എന്ന നിലയിലാണ് ഇവയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
അദാനി ഗ്രൂപ്പും കേന്ദ്ര സർക്കാരും തമ്മിലുള്ള അടുത്ത ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. കാര്യങ്ങൾ മറച്ചുവയ്ക്കാനും സെൻസർഷിപ്പ് ഏർപ്പെടുത്താനും മോദി സർക്കാരിനു ശ്രമിക്കാനായേക്കും.
എന്നാൽ, ഇന്ത്യൻ ധന വിപണിയും ബിസിനസ് രംഗവും ആഗോളവത്കരിക്കപ്പെട്ട ഈ കാലത്ത്, ഹിൻഡൻബർഗിനെപ്പോലുള്ള ഒരു സ്ഥാപനത്തിന്റെ റിപ്പോർട്ട് ഗൗനിക്കാതെ തള്ളിക്കളയാനാവില്ല.
സാന്പത്തിക സുതാര്യത ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് 1991 മുതൽ നടന്ന എല്ലാ നവീകരണ പ്രവർത്തനങ്ങളുമെന്ന് ജയറാം രമേശ് പറഞ്ഞു. ആഭ്യന്തര, വിദേശ നിക്ഷേപകർക്ക് തുല്യാവസരം ഉറപ്പുവരുത്താനാണ് ഇന്ത്യ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മോദി സർക്കാർ, ഇഷ്ടക്കാരനായ വ്യവസായിയുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കു നേരേ കണ്ണടയ്ക്കുകയാണോ എന്നും ഇത് കൊടുക്കൽ വാങ്ങലാണോ എന്നും ജയ്റാം രമേശ് ചോദിച്ചു.
ഹിൻഡൻബർഗ് റിപ്പോർട്ട്: കൂപ്പുകുത്തി അദാനി ഗ്രൂപ്പ്
02:00 AM Jan 28, 2023 | Deepika.com