ന്യൂഡൽഹി: സുരക്ഷാ പ്രശ്നങ്ങൾ മൂലം കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്നലത്തെ ഭാരത് ജോഡോ യാത്ര കാറിലാക്കി.
മുന്നറിയിപ്പില്ലാതെ സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിച്ചതിനെത്തുടർന്ന് ഇരച്ചുകയറിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയായിരുന്നു യാത്ര കാറിലാക്കിയത്. വലിയ സുരക്ഷാ വീഴ്ചയാണ് യാത്രയിലുണ്ടായതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
തന്റെയും സഹയാത്രികരുടെയും സുരക്ഷയ്ക്ക് വലിയ വെല്ലുവിളി നേരിട്ടുവെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ബനിഹാളിൽ എത്തിയപ്പോൾ മുന്നറിയിപ്പില്ലാതെ സുരക്ഷ പിൻവലിച്ചുവെന്ന് രാഹുൽ ആരോപിച്ചു.
ജനങ്ങളെ നിയന്ത്രിക്കാനോ തടയാനോ സാധിക്കാത്ത സാഹചര്യമായി. എന്തുകൊണ്ടാണ് സുരക്ഷ പിൻവലിക്കുന്ന സാഹചര്യമുണ്ടയതെന്ന് അറിയില്ല. അടുത്ത രണ്ടു ദിവസം യാത്രയ്ക്ക് സുരക്ഷാ മുന്നൊരുക്കങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.
സിആർപിഎഫ് ഉദ്യോഗസ്ഥരെ മുന്നറിയിപ്പില്ലാതെ പിൻവലിച്ചതോടെ സുരക്ഷയില്ലാതെ കുറച്ചുദൂരം നടന്ന രാഹുൽ പിന്നീട് ബുള്ളറ്റ് പ്രൂഫ് കാറിലേക്കു മാറുകയായിരുന്നു.
ജമ്മുവിലെ അതീവ സുരക്ഷാ മേഖലയിൽ ഉൾപ്പെട്ട ബനിഹാളിൽ എത്തിയപ്പോൾ മുന്നറിയിപ്പില്ലാതെ സുരക്ഷ പിൻവലിച്ചത് വലിയ പിഴവാണെന്ന് കോണ്ഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ട്വീറ്റ് ചെയ്തു. ഭാവിയിൽ ഇത്തരം പിഴവുകൾ സംഭവിക്കാതിരിക്കാൻ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുരക്ഷാ വീഴ്ചയ്ക്കെതിരേ ഒമർ അബ്ദുള്ളയും രംഗത്തെത്തി. രാഹുലിന് സുരക്ഷ ഒരുക്കുന്നതിൽ ജമ്മു കാഷ്മീർ ഭരണകൂടം വീഴ്ച വരുത്തിയെന്ന് കോണ്ഗ്രസ് ആരോപിച്ചു. രാഹുലിനും യാത്രയ്ക്കും സുരക്ഷ ഒരുക്കുന്നതിൽ ജമ്മു കാഷ്മീർ അഡ്മിനിസ്ട്രേഷൻ പരാജയപ്പെട്ടതായി കോണ്ഗ്രസ് നേതാവ് രജനി പാട്ടീൽ പറഞ്ഞു.
സുരക്ഷാ പ്രശ്നം: ഇന്നലെ ഭാരത് ജോഡോ യാത്ര കാറിലാക്കി
02:00 AM Jan 28, 2023 | Deepika.com