ന്യൂഡൽഹി: ശ്രീലങ്കയ്ക്കു സമാനമായ സാന്പത്തിക തകർച്ചയിൽ പാക്കിസ്ഥാനും. ഡോളറുമായുള്ള വിനിമയത്തിൽ പാക് കറൻസിയായ രൂപയ്ക്കു റിക്കാർഡ് ഇടിവാണുണ്ടായത്.
വ്യാഴാഴ്ച ഒരു ഡോളറിന് 255 എന്ന നിരക്കിലായിരുന്നു പാക് രൂപ. ഡോളറുമായുള്ള വിനിമയത്തിൽ ഒറ്റ ദിവസം 24 രൂപയുടെ കുറവാണുണ്ടായത്. 1999നുശേഷം ആദ്യമായാണ് ഒറ്റദിവസം ഇത്രയധികം ഇടിവുണ്ടാകുന്നത്.
ഇന്നലെ പാക് കറൻസി വീണ്ടും ഇടിഞ്ഞു. ഡോളറുമായുള്ള വിനിമയത്തിൽ 262 എന്ന നിരക്കിലാണ് പാക് രൂപ ക്ലോസ് ചെയ്തത്. രണ്ടു ദിവസംകൊണ്ട് 32 രൂപയുടെ വ്യത്യാസമാണുണ്ടായത്.
ഐഎംഎഫിൽനിന്നു കൂടുതൽ വായ്പ ലഭിക്കുന്നതിന് എക്സ്ചേഞ്ച് നിരക്കിൽ അയവു വരുത്തിയതാണ് മൂല്യം കുത്തനെ ഇടിയാൻ കാരണം. കഴിഞ്ഞ വർഷം അനുവദിച്ചശേഷം ഐഎംഎഫ് തടഞ്ഞുവച്ചിരിക്കുന്ന 650 കോടി ഡോളറിന്റെ സഹായം നേടിയെടുക്കാനുള്ള ശ്രമത്തിലാണു പാക്കിസ്ഥാൻ. ഈ മാസം അവസാനം ഐഎംഎഫ് പ്രതിനിധികൾ പാക്കിസ്ഥാനിലെത്തുന്നുണ്ട്.
വിദേശനാണ്യ കരുതൽശേഖരത്തിന്റെ അഭാവം മൂലം പാക്കിസ്ഥാനിൽ വിലക്കയറ്റം രൂക്ഷമാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഒരു കിലോ ധാന്യപ്പൊടിക്ക് 3,000 രൂപ വരെയായി ഉയർന്നു.
ഭക്ഷണത്തിനായി ജനം അടിപിടി കൂടുന്നതിന്റെയും ഭക്ഷ്യ ട്രക്കുകൾക്കു പിറകേ ഓടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ചില പച്ചക്കറികൾക്ക് 500 ശതമാനം വില വർധിച്ചിട്ടുണ്ട്. സവാള കിലോയ്ക്ക് ഒരു വർഷംകൊണ്ട് 37 രൂപയിൽനിന്ന് 220 രൂപയായി. ഇന്ധനവിലയും വൻതോതിൽ ഉയർന്നു.
വിലക്കയറ്റം പിടിച്ചുനിർത്താൻ പാക്കിസ്ഥാൻ സെൻട്രൽ ബാങ്ക് ഈയാഴ്ച പലിശനിരക്ക് 24 വർഷത്തെ ഉയർന്ന തരത്തിൽ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പാക്കിസ്ഥാനിലാകെ 12 മണിക്കൂറിലേറെ വൈദ്യുതി നിലച്ചിരുന്നു.
22 കോടി ജനങ്ങൾ വൈദ്യുതിയില്ലാതെ വലഞ്ഞു. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ വ്യാപാരസ്ഥാപനങ്ങൾ രാത്രി എട്ടരയ്ക്ക് അടയ്ക്കാൻ കഴിഞ്ഞ മാസം തീരുമാനമെടുത്തിരുന്നു. വിദേശനാണ്യത്തിന്റെ അഭാവംമൂലം രാജ്യത്തെ ബിസിനസ് രംഗം നിശ്ചലമായ അവസ്ഥയിലാണ്.
ഡോളർ കരുതലിന്റെ ഭാഗമായി ഇറക്കുമതിയിൽ കാര്യമായ കുറവുവരുത്തിയിരുന്നു. 2018ൽ ലോകത്തെ 24-ാമത്തെ സന്പദ്വ്യവസ്ഥയായിരുന്ന പാക്കിസ്ഥാൻ 47-ാം സ്ഥാനത്തേക്കു കൂപ്പുകുത്തി.
സാന്പത്തിക പ്രതിസന്ധി; പാക് രൂപ റിക്കാർഡ് തകർച്ചയിൽ
02:00 AM Jan 28, 2023 | Deepika.com