ന്യൂഡൽഹി: ക്ഷേത്രങ്ങളുടെ ഭരണത്തിൽനിന്ന് സർക്കാരുകൾ അകന്നുനിൽക്കണമെന്ന് സുപ്രീംകോടതി.
ആന്ധ്രപ്രദേശിലെ കർണൂൽ അഹോബിലം ക്ഷേത്രത്തിന്റെ ഭരണനിർവഹണത്തിനായി എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ചതു തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരേ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ്, ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടുന്നത് എന്തിനാണെന്നു കോടതി ചോദിച്ചത്. ക്ഷേത്രഭരണം കൈയാളാൻ സർക്കാർ ശ്രമിക്കുന്നത് ഭരണഘടനയുടെ 26(ഡി) വകുപ്പിന്റെ ലംഘനമാണെന്നും ക്ഷേത്രം നടത്തിപ്പിനുള്ള മഠാധിപതിയുടെ അവകാശം ലംഘിക്കുന്നതാണെന്നും ജസ്റ്റീസുമാരായ എസ്.കെ. കൗൾ, എ.എസ്. ഓക തുടങ്ങിയവർ ചൂണ്ടിക്കാട്ടി.
എന്തു കാര്യത്തിനാണ് ക്ഷേത്രഭരണത്തിൽ കടന്നു കയറണമെന്ന് ആവശ്യപ്പെടുന്നതെന്ന് ആന്ധ്ര സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നിരഞ്ജൻ റെഡ്ഡിയോട് ജസ്റ്റീസ് കൗൾ ചോദിച്ചു. റെഡ്ഡിയുടെ ഹ്രസ്വമായ വിശദീകരണം കേട്ടതിനു ശേഷവും മതപരമായ കാര്യങ്ങൾ വിശ്വാസികൾക്കു വിട്ടു കൊടുക്കൂ എന്നാണ് ജസ്റ്റീസ് പറഞ്ഞത്.
ക്ഷേത്രം നടത്തിപ്പിനുള്ള പൂർണ അവകാശം തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അഹോബിലം മഠത്തിനാണെന്നു ഹൈക്കോടതി വിധിച്ചിരുന്നു. ക്ഷേത്രവും മഠവും രണ്ടാണെന്ന സർക്കാരിന്റെ വാദം തള്ളി. പുരാതന കാലം മുതൽ ക്ഷേത്രത്തിന്റെ നടത്തിപ്പ് മഠത്തിനാണെന്ന വാദം അംഗീകരിക്കുകയായിരുന്നു.
ക്ഷേത്രഭരണം വിശ്വാസികൾക്കു വിട്ടുകൊടുക്കണം: സുപ്രീംകോടതി
01:59 AM Jan 28, 2023 | Deepika.com