ന്യൂഡൽഹി: യാത്രക്കാരുടെ മോശം പെരുമാറ്റത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ വിമാനത്തിനുള്ളിലെ മദ്യ നയത്തിൽ മാറ്റങ്ങൾ വരുത്തി. അച്ചടക്കമില്ലാത്ത പെരുമാറ്റവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യക്ക് കുറച്ച് ദിവസങ്ങൾക്കു മുൻപ് ഡിജിസിഐ പിഴ ചുമത്തിയിരുന്നു.
19ന് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം വിമാനത്തിനുള്ളിലെ ജീവനക്കാർ നൽകാതെ യാത്രക്കാർക്ക് മദ്യപാനം അനുവദനീയമല്ല. മാത്രമല്ല സ്വന്തമായി മദ്യം കൊണ്ടുവന്ന് കഴിക്കുന്നവരുണ്ടോ എന്ന് ജീവനക്കാർ ശ്രദ്ധിക്കുകയും വേണം.
യാത്രക്കാർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളും എയർഇന്ത്യ മാർഗനിർദേശങ്ങളിലുണ്ട്. യാത്രക്കാർ പരിധിയിൽ കൂടുതൽ മദ്യം ഉപയോഗിക്കരുതെന്ന് തന്ത്രപരമായി അവരെ പറഞ്ഞു മനസിലാക്കുകയാണു വേണ്ടത്.
നയമനുസരിച്ച് ഒരു യാത്രക്കാരെയും മദ്യപാനി എന്നു ജീവനക്കാർ വിളിക്കാൻ പാടില്ല. അവരുടെ പെരുമാറ്റം മോശമാണെങ്കിൽ അത് അവരെ പറഞ്ഞു മനസിലാക്കണം. യാത്രക്കാരോട് ശബ്ദമുയർത്തി സംസാരിക്കരുതെന്നും നിർദേശമുണ്ട്.
ലഹരി ഉപയോഗിച്ചിരിക്കുന്ന വ്യക്തിയെ മാന്യമായ രീതിയിൽ വേണം കൈകാര്യം ചെയ്യാൻ. അതിഥികൾക്ക് മദ്യം വിളന്പുന്നത് വർഷങ്ങളായി നിലനിൽക്കുന്ന സന്പ്രദായമാണ്. എങ്കിലും വിനോദത്തിനായി മദ്യം കഴിക്കുന്നതും മദ്യം കഴിച്ച് കൂടുതൽ ലഹരിയിലാകുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മാത്രമല്ല, ജീവനക്കാർ അപകടമുണ്ടാക്കുന്ന തരത്തിൽ അതിഥികൾക്ക് മദ്യം വിളന്പുന്നത് അപകടകരമാണ്. ഒരു യാത്രക്കാരന് മദ്യം വിളന്പുന്നതിൽനിന്ന് വിലക്കാൻ മതിയായ കാരണങ്ങളുണ്ടെങ്കിൽ അതിനും ജീവനക്കാർക്ക് അധികാരമുണ്ട്.
മദ്യം നൽകേണ്ടത് ന്യായവും സുരക്ഷിതവുമായ രീതിയിലായിരിക്കണമെന്നും മാർഗനിർദേശത്തിലുണ്ട്.
ലഹരിയുടെ സാന്നിധ്യം തിരിച്ചറിയാനും നിയന്ത്രിക്കാനുമായി ജീവനക്കാർക്ക് ട്രാഫിക് ലൈറ്റ് സിസ്റ്റത്തിന്റെ സഹായവും നൽകും.
ട്രാഫിക് ലൈറ്റ് സിസ്റ്റത്തിന്റെ പ്രവർത്തനമനുസരിച്ച് യാത്രക്കാരുടെ പെരുമാറ്റത്തെ മഞ്ഞ, പച്ച, ചുവപ്പ് എന്നീങ്ങനെ തരംതിരിക്കാനും ഇത് സഹായിക്കുന്നു. വിമാനത്തിൽ കയറുന്നതിന് മുൻപ് യാത്രക്കാരന് മറ്റ് ഏതെങ്കിലും അസ്വസ്ഥതകൾ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കേണ്ടതും ജീവനക്കാരുടെ ഉത്തരവാദിത്വമാണെന്നും എയർ ഇന്ത്യയുടെ മാർഗനിർദേശത്തിൽ പറയുന്നു.
മദ്യ നയം മാറ്റി എയർ ഇന്ത്യ
12:44 AM Jan 26, 2023 | Deepika.com