ന്യൂഡൽഹി: ഗുജറാത്ത് കലാപ കാലത്തെ കൂട്ടക്കൊലക്കേസിലെ 22 പ്രതികളെ വെറുതേ വിട്ടു. പഞ്ച്മഹൽ ജില്ലയിലെ അഡീഷണൽ സെഷൻസ് കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വിട്ടയച്ചത്.
ദിലോൾ ഗ്രാമത്തിലെ രണ്ടു കുട്ടികളടക്കം മുസ്ലിം വിഭാഗത്തിൽപ്പെട്ട 17 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് മോചിപ്പിച്ചത്. അഡീഷണൽ സെഷൻസ് ജഡ്ജി ഹർഷ് ത്രിവേദിയാണ് വിധി പ്രസ്താവിച്ചത്. കേസിൽ 22 പ്രതികളാണുണ്ടായിരുന്നത്. 18 വർഷത്തെ വിചാരണയ്ക്കിടെ ഇവരിൽ എട്ടുപേർ മരിച്ചിരുന്നു.
2002ലെ ഗോധ്ര കലാപത്തെ ത്തുടർന്നുണ്ടായ കലാപത്തിൽ കൊലപാതകം, തെളിവ് നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മൃതദേഹങ്ങൾ കത്തിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരുന്നത്. എന്നാൽ പ്രതികൾക്കെതിരേ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.
കേസിൽ സാക്ഷികൾ കൂറു മാറിയിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സംഭവസ്ഥലത്തിന് സമീപത്തെ നദിയിൽനിന്നു പോലീസ് അസ്ഥികൾ കണ്ടെടുത്തിരുന്നു. എന്നാൽ, അത് കൊല്ലപ്പെട്ടവരുടേതുതന്നെയാണെന്നു സ്ഥിരീകരിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു.
2002 ഫെബ്രുവരി 27നായിരുന്നു പഞ്ച്മഹൽ ജില്ലയിലെ ഗോധ്രയിലെ കലാപം. തൊട്ടടുത്ത ദിവസമാണ് ഗോധ്രയിൽനിന്ന് 30 കിലോമീറ്റർ മാത്രം അകലെയുള്ള ദിലോളിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. മുസ്ലിം സമുദായത്തിനെതിരേയായിരുന്നു അക്രമം. നിരവധി വീടുകൾക്ക് തീയിട്ടു. കുട്ടികൾ ഉൾപ്പെടെ 17 പേരെയാണ് കൂട്ടക്കൊല ചെയ്തത്.
കലാപം നടന്ന് രണ്ടു വർഷം കഴിഞ്ഞാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊലപാതകത്തിനുശേഷം മൃതദേഹം കത്തിച്ചുകളഞ്ഞു എന്നായിരുന്നു കേസ്. അന്വേഷണത്തിനൊടുവിലാണ് 22 പേരെ അറസ്റ്റ് ചെയ്തത്. എന്നാൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിരുന്നില്ല.
ഗുജറാത്ത് കലാപം: 17 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ 22 പ്രതികളെ വെറുതേവിട്ടു
12:44 AM Jan 26, 2023 | Deepika.com