സെബി മാത്യു
ന്യൂഡൽഹി: ലഖിംപൂർഖേരി കൂട്ടക്കൊലക്കേസിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. എട്ട് ആഴ്ചത്തേക്കാണ് ജാമ്യം. ജാമ്യം ലഭിച്ച് ഒരാഴ്ചയ്ക്കകം തന്നെ ആശിഷ് മിശ്ര ഉത്തർപ്രദേശ് വിട്ടുപോകണമെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, ജെ.കെ. മഹേശ്വരി എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു.
ജാമ്യം ലഭിച്ച് എട്ടാഴ്ചയ്ക്കുള്ളിൽ ആശിഷ് മിശ്ര യുപിയിലോ ഡൽഹിയിലോ പ്രവേശിക്കാൻ പാടില്ല. പാസ്പോർട്ട് വിചാരണ കോടതിയിൽ നൽകണം. വിചാരണ കോടതി നടപടികൾക്കായി മാത്രമേ യുപിയിലേക്ക് പ്രവേശിക്കാൻ പാടുള്ളൂ. സാക്ഷികളെ സ്വാധീനിക്കാൻ ആശിഷ് മിശ്രയോ കുടുംബമോ അണികളോ പ്രത്യക്ഷമായോ പരോക്ഷമായോ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.
വിചാരണക്കോടതി നടപടികളിൽ മുടങ്ങാതെ പങ്കെടുക്കണം. ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള ഇളവുകളും തേടരുത്. വിചാരണ നടപടികൾ വൈകിപ്പിക്കുന്നുവെന്ന് ബോധ്യപ്പെട്ടാലും ജാമ്യം റദ്ദാക്കും. അഞ്ചു കർഷകർ കൊല്ലപ്പെട്ട കേസിലാണ് ആശിഷ് മിശ്രയ്ക്ക് കോടതി ഇപ്പോൾ ഇടക്കാല ജാമ്യം അനുവദിച്ചത്.
കർഷകർ നടത്തിയ പ്രത്യാക്രമണത്തിൽ ബിജെപി പ്രവർത്തകനും ഡ്രൈവറും കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നാല് പേർക്കും സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജാമ്യ വ്യവസ്ഥകളും നടപടികളൂം പൂർത്തിയാക്കുന്ന മുറയ്ക്ക് ഇവരെ ഇടക്കാലത്തേക്ക് മോചിപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ആശിഷ് മിശ്രയുടെ ജാമ്യ ഹർജി മാത്രമേ കോടതിയുടെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും സുപ്രീംകോടതി സ്വമേധയാ ഗുർവീന്ദർ സിംഗ്, കവാൽജീത് സിംഗ്, ഗുർപ്രീത് സിംഗ്, വിചിത്ര സിംഗ് എന്നിവർക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
കേസിൽ സാക്ഷികൾക്ക് സംരക്ഷണം ഉറപ്പു വരുത്തുന്ന കാര്യത്തിൽ വിചാരണ കോടതി പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
വിചാരണ നടപടികളുടെ പുരോഗമനം വിലയിരുന്ന റിപ്പോർട്ടും വിചാരണ കോടതി സുപ്രീംകോടതിക്കു നൽകണം. വിചാരണ കോടതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം കേസ് മാർച്ച് 14ന് വീണ്ടും പരിഗണിക്കും.
ലഖിംപൂർ ഖേരി കൊല: ആശിഷ് മിശ്രയ്ക്ക് ഇടക്കാല ജാമ്യം
12:44 AM Jan 26, 2023 | Deepika.com