ന്യൂഡൽഹി: കൊളീജിയം യോഗത്തിന്റെ വിശദാംശങ്ങൾ പരസ്യപ്പെടുത്താനാകില്ലെന്നു സുപ്രീംകോടതി. 2018 ഡിസംബർ 12ന് ചേർന്ന കൊളീജിയം യോഗത്തിന്റെ വിശദാംശങ്ങൾ വിവരാവകാശ നിയമ പ്രകാരം നൽകണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജി തള്ളി.
കൊളീജിയം യോഗത്തിന്റെ അന്തിമതീരുമാനം മാത്രമേ പരസ്യപ്പെടുത്താൻ കഴിയൂ. അതിനപ്പുറം യോഗത്തിനകത്ത് എന്തെല്ലാം ചർച്ചകൾ നടന്നു എന്ന കാര്യം പൊതുജനം അറിയേണ്ടതില്ല.
അന്നത്തെ കൊളീജിയത്തിൽ പങ്കെടുത്ത മുൻ സുപ്രീംകോടതി ജഡ്ജി മദൻ ബി. ലൊകൂറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആക്ടിവിസ്റ്റായ അഞ്ജലി ഭരദ്വാജ് ഹർജി നൽകിയത്. അന്നത്തെ യോഗത്തിൽ രണ്ടു ഹൈക്കോടതി ജഡ്ജിമാരുടെ കാര്യം തീരുമാനിച്ചു. എന്നാൽ, പിന്നീടു തീരുമാനം മാറ്റി എന്നായിരുന്നു ജസ്റ്റീസ് മദൻ ബി. ലൊകൂറിന്റെ വെളിപ്പെടുത്തൽ.
2019 ജനുവരി 10നു ചേർന്ന കൊളീജിയം യോഗത്തിന്റെ തീരുമാനത്തിൽ അതിനു മുന്പു ചേർന്ന കൊളീജിയത്തിൽ എടുത്ത ചില തീരുമാനങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റീസ് എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
കൊളീജിയം യോഗത്തിലെ ചർച്ചകൾ വെളിപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി
01:47 AM Dec 10, 2022 | Deepika.com