സിംല: ഹിമാചൽപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയത് വെറും 38,000 വോട്ടിന്റെ വ്യത്യാസത്തിൽ. ബിജെപിയേക്കാൾ 0.90 ശതമാനം വോട്ടാണ് കോൺഗ്രസ് നേടിയത്. കോൺഗ്രസ് 18.52 ലക്ഷം വോട്ട് നേടിയപ്പോൾ ബിജെപി കിട്ടിയത് 18.14 ലക്ഷം വോട്ട്.
കോൺഗ്രസിനെ ഭാഗ്യവും തുണച്ചു. കോൺഗ്രസിന്റെ 40 എംഎൽഎമാരിൽ 15 പേർ വിജയിച്ചത് രണ്ടായിരത്തിൽ താഴെ വോട്ടിനാണ്. ഇതിൽ എട്ടു മണ്ഡലങ്ങളിൽ ആയിരത്തിൽ താഴെയാണ് ഭൂരിപക്ഷം. ഭോറാഞ്ച് മണ്ഡലത്തിൽ കോൺഗ്രസിന്റെ സുരേഷ്കുമാർ വിജയിച്ചത് വെറും 60 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്.
ബിജെപിയിലെ രൺധീർ ശർമ 171 വോട്ടിന്റെയും തിലോക് ജാംവാൾ 276 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ജയിച്ചുകയറിയത്. മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിനാണ് ഏറ്റവുമധികം ഭൂരിപക്ഷം-38183. കോൺഗ്രസിലെയും ബിജെപിയിലെയും ആറു പേർ വീതവും ഒരു സ്വതന്ത്രനും പതിനായിരത്തിനു മുകളിൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
2017ൽ ബിജെപി 48.8 ശതമാനം വോട്ടും കോൺഗ്രസ് 41.7 ശതമാനം വോട്ടും നേടിയിരുന്നു. കഴിഞ്ഞ തവണ 1.5 ശതമാനം വോട്ടും ഒരു സീറ്റും കിട്ടിയ സിപിഎമ്മിന് ഇത്തവണ 0.66 ശതമാനം വോട്ട് മാത്രമാണു ലഭിച്ചത്.
സിറ്റിംഗ് സീറ്റിൽ നാലാമതാകുകയും ചെയ്തു. ഹിമാചലിൽ വിമതശല്യം ഏറ്റവുമധികം ബാധിച്ചത് ബിജെപിയെയാണ്. വിമതർമൂലം എട്ടു സീറ്റുകൾ ബിജെപിക്കു നഷ്ടമായി; കോൺഗ്രസിന് നാലും. മൂന്നു ബിജെപി വിമതർ വിജയിക്കുകയും ചെയ്തു. 99 സ്വതന്ത്ര സ്ഥാനാർഥികളിൽ 28 പേർ വിമതരായിരുന്നു.
വിമതരും സ്വതന്ത്രരും ചേർന്ന് 10.39 ശതമാനം വോട്ട് നേടി. ഹിമാചലിലെ സിംല, ഹമീർപുർ, കംഗ്ര ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിക്കു കനത്ത തിരിച്ചടിയുണ്ടായി. അതേസമയം, മണ്ഡി ലോക്സഭാ മണ്ഡലത്തിനു കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടി നല്ല പ്രകടനം കാഴ്ചവച്ചു. മാണ്ഡിയൊഴികെ മൂന്നും ബിജെപിയുടെ മണ്ഡലങ്ങളാണ്.
ഹിമാചലിൽ കോൺഗ്രസ് വിജയിച്ചത് വെറും 38,000 വോട്ടിന്റെ വ്യത്യാസത്തിൽ
01:47 AM Dec 10, 2022 | Deepika.com