സെബി മാത്യു
ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തെ വിമർശിക്കുന്നതിൽ കേന്ദ്രസർക്കാരിനു സുപ്രീംകോടതിയുടെ കർശന താക്കീത്. കൊളീജിയം എന്നത് ഈ രാജ്യത്തിന്റെ നിയമം ആണ്, അംഗീകരിച്ചേ മതിയാകൂ എന്നാണ് കോടതി ഇന്നലെ വ്യക്തമാക്കിയത്.
കൊളീജിയത്തിനെതിരേ ഉയരുന്ന വിമർശനങ്ങളെ അത്രനല്ല നിലയ്ക്കല്ല എടുക്കുന്നത്. അതിരുവിട്ട വിമർശനങ്ങൾ വേണ്ടെന്നു സർക്കാരിന് ഉപദേശം നൽകണമെന്നും അറ്റോർണി ജനറലിനോട് കോടതി നിർദേശിച്ചു.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജ്യസഭയിൽ തന്റെ കന്നി പ്രസംഗത്തിൽ കൊളീജിയം സംവിധാനത്തെ വിമർശിച്ചതിനു പിന്നാലെയാണ് സുപ്രീംകോടതി ഇക്കാര്യത്തിലുള്ള അനിഷ്ടം രൂക്ഷമായിത്തന്നെ പ്രകടിപ്പിച്ചത്.
നേരത്തേ നിയമമന്ത്രി കിരണ് റിജിജു ജഡ്ജി നിയമനത്തെക്കുറിച്ചു നടത്തിയ പരാമർശത്തെയും സുപ്രീംകോടതി വിമർശിച്ചിരുന്നു. സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് ആണ് നിയമമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും കൊളീജിയം വിമർശനങ്ങൾ ഇന്നലെ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് രൂപീകരിച്ച കൊളീജിയത്തെ അംഗീകരിച്ചേ മതിയാകൂ എന്നാണ് ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ്. ഓക, വിക്രംനാഥ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്.
പാർലമെന്റ് പാസാക്കിയ ചില നിയമങ്ങളോടു വിയോജിപ്പുള്ളവർ സമൂഹത്തിലുണ്ടാകാം. എന്നാൽ, ആ നിയമങ്ങൾ നടപ്പാക്കുന്നതു കോടതി തടയുകയാണോ ചെയ്യുന്നതെന്നും ജസ്റ്റീസ് സഞ്ജയ് കിഷൻ കൗൾ അറ്റോർണി ജനറലിനോടു ചോദിച്ചു. പരാമർശങ്ങളിൽ നിയന്ത്രണം വേണമെന്ന് സർക്കാരിനെ ഉപദേശിക്കണമെന്ന് ജസ്റ്റീസ് വിക്രംനാഥും പറഞ്ഞു.
ഇന്ത്യൻ ഭരണഘടന അനുസരിച്ച് നിയമനിർമാണത്തിനുള്ള അവകാശം പാർലമെന്റിനാണെങ്കിലും അതു സൂക്ഷ്മപരിശോധന നടത്താൻ കോടതിക്ക് അധികാരമുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമത്തിൽ അവസാന വാക്കു പറയേണ്ടതു കോടതിയാണ്.
സമൂഹത്തിലെ ഓരോരുത്തരും അവരവർക്കു തോന്നിയ തരത്തിൽ ഏതൊക്കെ നിയമങ്ങൾ അനുസരിക്കണം അനുസരിക്കാതിരിക്കണം എന്നൊക്കെ തീരുമാനിച്ചാൽ തകർച്ചയാകും ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊളീജിയം: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ താക്കീത്
01:13 AM Dec 09, 2022 | Deepika.com