ന്യൂഡൽഹി: മൂകസാക്ഷിയായി ഇരിക്കേണ്ടി വന്നില്ലായിരുന്നെങ്കിൽ പാർലമെന്റിനു മുന്നിലെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ഇന്ന് എങ്ങിനെ പ്രതികരിക്കുമെന്നു പറയാനാകില്ല. പാർലമെന്റിലെയും പ്രതിപക്ഷ പോരാട്ടങ്ങളുടെ പ്രധാന വേദിയായ ഗാന്ധിപ്രതിമയുടെയും മുന്നിൽ ഇന്നലെയും പതിവു നാടകത്തിനു പഞ്ഞമുണ്ടായില്ല.
ല്യുട്ടെയ്ൻസ് ഡൽഹിയുടെ മായുന്ന ചരിത്രത്തിന്റെ അവേശഷിപ്പായ പഴയ പാർലമെന്റ് മന്ദിരത്തിൽ ഇന്നലെ ശീതകാല സമ്മേളനം ആരംഭിച്ചപ്പോഴും തൊട്ടടുത്തു നിർമാണത്തിലിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരം എപ്പോൾ പൂർത്തിയാകുമെന്നു കൃത്യമായി പറയാൻ ആർക്കും നിശ്ചയമില്ല.
പാർലമെന്റിന്റെ ശീതകാല സമ്മേളനം പുതിയ മന്ദിരത്തിൽ നടത്തുമെന്നു മുന്പു പലതവണ പ്രഖ്യാപിച്ച കേന്ദ്രസർക്കാരിനും ലോക്സഭാ സ്പീക്കർക്കും പറഞ്ഞതു വിഴുങ്ങാതെ തരമില്ലായിരുന്നു.
ഗാന്ധി പ്രതിമയ്ക്കു തൊട്ടടുത്തായി ജെസിബികളും കൂറ്റൻ ലിഫ്റ്റുകളും രാജസ്ഥാനിൽ നിന്നെത്തിച്ച വലിയ ചുവന്ന കല്ലുകൾ കൊത്തിമിനുക്കി പിടിപ്പിക്കുന്നവരും നിർമാണ തൊഴിലാളികളും എല്ലാം ചേർന്ന തിരക്കിട്ട പണികൾ തുടരുന്നു. പാർലമെന്റ് സമ്മേളനം 29ന് അവസാനിക്കുന്നതിനു മുന്പായി നിർമാണം പൂർത്തിയാകില്ലെന്നു തീർച്ചയാണ്.
അടുത്ത വർഷത്തെ ബജറ്റ് സമ്മേളനത്തിനു മുന്പായി എല്ലാം പൂർത്തിയാക്കുകയെന്നതാണു പുതിയ ലക്ഷ്യം. ഡിസംബർ അവസാനമോ, ജനുവരി ആദ്യമോ നിർമാണം പൂർത്തിയാക്കി സുരക്ഷാ ഏജൻസികൾക്കു കൈമാറിയാലേ ബജറ്റ് സമ്മേളനം സുഗമമായി പുതിയ കെട്ടിടത്തിൽ നടത്താനാകൂ.
2020 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട പുതിയ പാർലമെന്റ് മന്ദിരം കഴിഞ്ഞ ഓഗസ്റ്റ് 15ന് പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. പിന്നീടതു പലതവണ മാറ്റി. കോവിഡ് മുതൽ യുക്രെയ്നിലെ യുദ്ധം വരെയുള്ള കാരണങ്ങളാലാണു നിർമാണജോലികൾ നീണ്ടതെന്ന വിശദീകരണമാണ് ഇപ്പോഴുള്ളത്.
ചരിത്രം സാക്ഷിയായി ഗാന്ധിജി
പാർലമെന്റിന്റെ ചരിത്രമുറങ്ങുന്ന പഴയ മന്ദിരത്തിനും തകൃതിയായി നിർമാണം നടക്കുന്ന പുതിയ മന്ദിരത്തിനുമിടയിൽ ഒരു കോണിലായി ഗാന്ധിപ്രതിമ എല്ലാറ്റിനും മൂകസാക്ഷിയായി തുടരുന്നു. രാം സുതാർ എന്ന ശില്പിയാണ് ധ്യാനത്തിലിരിക്കുന്ന മഹാത്മജിയുടെ 16 അടി ഉയരമുള്ള വെങ്കല പ്രതിമ രൂപകല്പന ചെയ്തത്.
പാർലമെന്റിന്റെ ഒന്നാം ഗേറ്റിനു മുന്നിലായി 1993ൽ അന്നത്തെ രാഷ്ട്രപതി ശങ്കർ ദയാൽ ശർമയാണ് ഈ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തത്. പുതിയ പാർലമെന്റ് നിർമാണത്തിനായി ഈ പ്രതിമ നരേന്ദ്രമോദി സർക്കാർ മാറ്റി സ്ഥാപിച്ചിടത്താണ് ഇപ്പോൾ.
പത്രപ്രവർത്തകർക്ക് ലോക്സഭയിൽ നിയന്ത്രണം
ന്യൂഡൽഹി: കോവിഡ് പ്രോട്ടോകോൾ ഇല്ലാതാക്കിയെങ്കിലും ലോക്സഭയിൽ മാധ്യമപ്രവർത്തകർക്കു മാത്രം ഇത്തവണയും നിയന്ത്രണങ്ങൾ തുടരുന്നത് പ്രതിഷേധത്തിനു വഴിതെളിച്ചു. രാജ്യസഭയിലാകട്ടെ കോവിഡ് കാലത്തെ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുമുണ്ട്.
സെൻട്രൽ ഹാളിൽ പാസുള്ള മാധ്യമപ്രവർത്തകരെ മാത്രം പ്രവേശിക്കുന്നതിൽ വിലക്കു തുടരുന്നതിന് പ്രത്യേക കാരണമോ ന്യായീകരണമോ ഇല്ല. എല്ലാം മുകളിൽനിന്നു നിർദേശിച്ചതാണെന്നാണു ജീവനക്കാർ പറയുന്നത്.
ജീവനക്കാർക്കും തൂപ്പുകാർക്കുമെല്ലാം നിയന്ത്രണം ഇല്ലാത്തപ്പോഴാണു മാധ്യമപ്രവർത്തകർക്കു കാരണമില്ലാതെ നിയന്ത്രണം തുടരുന്നത്.
പാർലമെന്റ് സമ്മേളനം പഴയമന്ദിരത്തിൽ, പുതിയ പാർലമെന്റിന്റെ നിർമാണ ലക്ഷ്യം വീണ്ടും പാളി
12:29 AM Dec 08, 2022 | Deepika.com