സെബി മാത്യു
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ നോട്ട് നിരോധനത്തിനെതിരേ നൽകിയ ഹർജികളിൽ വാദം കേട്ട സുപ്രീംകോടതി വിധി പറയാനായി മാറ്റി. ജസ്റ്റീസുമാരായ എസ്. അബ്ദുൾ നസീർ, ബി.ആർ. ഗവായ്, എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ, ബി.വി. നാഗരത്ന എന്നിവർ ഉൾപ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നോട്ട് നിരോധനത്തിനെതിരേ നൽകിയ 58 ഹർജികൾ പരിഗണിച്ചത്.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ എല്ലാം ഹാജരാക്കണമെന്ന് കോടതി കേന്ദ്ര സർക്കാരിനോടും റിസർവ് ബാങ്കിനോടും നിർദേശിച്ചു. സീൽ ചെയ്ത കവറിൽ രേഖകൾ നൽകാമെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി അറിയിച്ചു.
നോട്ട് നിരോധനം ഒരു സാന്പത്തിക നയമാണെന്നതുകൊണ്ട് തങ്ങൾ കൈയും കെട്ടി നോക്കിയിരിക്കും എന്നു കരുതേണ്ടതില്ലെന്ന് വാദത്തിനിടെ ഭരണഘടനാ ബെഞ്ച് മുന്നറിയിപ്പു നൽകിയിരുന്നു. നോട്ടു നിരോധനത്തിലേക്കു നയിച്ച തീരുമാനം വിശദമായി പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. നോട്ട് നിരോധനം ഏർപ്പെടുത്തി ആറു വർഷങ്ങൾക്കു ശേഷം വിഷയം പരിഗണിക്കുന്പോൾ അക്കാദമിക വശമാണ് പരിശോധിക്കുന്നതെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
പിന്നീട് ഒക്ടോബർ 12ന് കോണ്ഗ്രസ് നേതാവും അഭിഭാഷകനുമായ പി. ചിദംബരത്തിന്റെ വാദങ്ങൾക്കു പിന്നാലെ നോട്ട് നിരോധനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിച്ചോ എന്നതുൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് കേന്ദ്ര സർക്കാരിനോടും റിസർവ് ബാങ്കിനോടും ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ നിർദേശിച്ചത്.
നോട്ട് നിരോധനം: ഹർജികൾ വിധി പറയാൻ മാറ്റി
12:29 AM Dec 08, 2022 | Deepika.com