സെബി മാത്യു
ന്യൂഡൽഹി: ലഖിംപുർഖേരി കൂട്ടക്കൊല കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കൊലക്കുറ്റത്തിനു വിചാരണ നേരിടണം.
ഉത്തർപ്രദേശിലെ ഖേരി ജില്ലാ കോടതിയാണ് ആശിഷ് മിശ്രയ്ക്കും മറ്റു 13 പ്രതികൾക്കുമെതിരേ കുറ്റം ചുമത്തിയത്. 2021 ഒക്ടോബറിൽ ലഖിംപുർ ഖേരിയിലെ തിക്കുനിയയിൽ കർഷകരുടെ പ്രതിഷേധത്തിനിടയിലേക്കു വാഹനം ഓടിച്ചു കയറ്റി ഉണ്ടാക്കിയ അപകടത്തിൽ നാലു കർഷകരും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു.
മന്ത്രിപുത്രനായ ആശിഷ് മിശ്രയാണ് കേസിലെ മുഖ്യപ്രതി. കേസിൽ പ്രതിയായ ആശിഷ് മിശ്രയുടെ അമ്മാവൻ വീരേന്ദ്ര കുമാർ ശുക്ല ഒഴികെ ബാക്കി 13 പേർക്കും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. മുൻ രാജ്യസഭാംഗം അഖിലേഷ് ദാസിന്റെ മരുമകൻ അങ്കിത് ദാസും പ്രതിയാണ്.
കൊലപാതകക്കുറ്റം, വധശ്രമം, കലാപം, ആയുധനിയമം തുടങ്ങിയ വകുപ്പുകളാണ് ആശിഷ് മിശ്രയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. വിചാരണ 16ന് ആരംഭിക്കാൻ അഡീഷണൽ ജില്ലാ ജഡ്ജി സുനിൽ കുമാർ വർമ നിശ്ചയിച്ചതായി സർക്കാർ അഭിഭാഷകൻ അരവിന്ദ് ത്രിപാഠി അറിയിച്ചു.
കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായി കൊല്ലപ്പട്ട മാധ്യമപ്രവർത്തകൻ രമണ് കശ്യപിന്റെ സഹോദരൻ പവൻ കശ്യപ് പറഞ്ഞു.
പോലീസിന്റെ കുറ്റപത്രത്തിൽ കർഷകർക്കിടയിലേക്ക് പാഞ്ഞുകയറിയ വാഹനത്തിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നു എന്നാണ് വ്യക്തമാക്കുന്നത്. രണ്ടു ബിജെപി പ്രവർത്തകരും ഡ്രൈവറും കൊല്ലപ്പെട്ട കേസിൽ നാലു പേർക്കെതിരേയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ ഖേരി ജില്ലാ കോടതി തള്ളിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ആശിഷ് മിശ്രയ്ക്ക് അലാഹാബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. കേസിൽ വാദികൾക്ക് മെച്ചപ്പെട്ട വിചാരണയ്ക്ക് അവസരം ലഭിച്ചില്ലെന്നും സുപ്രീംകോടതി വിമർശിച്ചിരുന്നു.
2020 ഒക്ടോബർ മൂന്നിന് ലഖിംപുർഖേരിയിൽ നടന്ന സംഘർഷത്തിൽ നാലു കർഷകരും മാധ്യമപ്രവർത്തകനും ബിജെപിക്കാരും ഉൾപ്പെടെ എട്ടു പേരാണു മരിച്ചത്. കർഷകർക്കിടയിലേക്കു പാഞ്ഞുകയറിയ കാറിനെ കർഷകർ പിന്തുടർന്ന് ആക്രമിച്ചപ്പോഴാണ് ഡ്രൈവറും രണ്ടു ബിജെപി പ്രവർത്തകരും ഉൾപ്പടെ മൂന്നുപേർ കൊല്ലപ്പെട്ടത്.
ലഖിംപുർഖേരി കൂട്ടക്കൊല മന്ത്രിപുത്രൻ കൊലക്കുറ്റത്തിനു വിചാരണ നേരിടണം
12:27 AM Dec 07, 2022 | Deepika.com