ന്യൂഡൽഹി: നടപടിക്രമങ്ങൾ പാലിക്കാതെയാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്ന ആരോപണങ്ങൾ തള്ളി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2016 ഡിസംബർ അഞ്ചിന് റിസർവ്ബാങ്ക് തന്നെയാണ് 1000, 500 രൂപ നോട്ടുകൾ നിരോധിക്കാനുള്ള ശിപാർശ നൽകിയതെന്നും മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത സുപ്രീംകോടതിയിൽ വ്യക്തമാക്കി.
നോട്ട് നിരോധനം നടപ്പാക്കാനുള്ള ചർച്ചകൾ 2016 ഫെബ്രുവരിയിൽ തന്നെ ആരംഭിച്ചിരുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുകയായിരുന്നു എന്നും ജയദീപ് ഗുപ്ത അറിയിച്ചു.
കറൻസി വിഷയങ്ങളിൽ പരമാധികാരം റിസർവ് ബാങ്കിനാണെന്ന പരാതിക്കാരുടെ വാദം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എന്നാൽ, കേന്ദ്ര സർക്കാരും റിസർവ് ബാങ്കും കൂടിയാലോചിച്ചാണ് തീരുമാനം നടപ്പാക്കിയത്. അതിനാൽ തന്നെ റിസർവ് ബാങ്കിന്റെ ചട്ടപ്രകാരമുള്ള അധികാരം ഒറ്റയ്ക്ക് നോക്കി കാണേണ്ടതില്ലെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി പറഞ്ഞു.
കള്ളനോട്ടും ഭീകരവാദ ഫണ്ടിംഗും കള്ളപ്പണവും മഹാഭാരതത്തിലെ ജരാസന്ധനെപ്പോലെ നീചൻമാരാണെന്നാണ് അറ്റോർണി ജനറൽ വാദിച്ചത്. അതു കൊണ്ടു തന്നെ ഈ തിൻമകളെ പലതായി കീറിയെറിഞ്ഞാൽ മാത്രമേ നശിപ്പിക്കാൻ സാധിക്കൂ.
അല്ലെങ്കിൽ കൂടിച്ചേർന്ന് വീണ്ടും വിപത്തായി മാറുമെന്നും അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. നോട്ടു നിരോധനം നടപ്പാക്കുന്നതിനു മുന്പായി വിശദമായ പഠനം നടത്തേണ്ടിയിരുന്നു എന്നാണ് പരാതിക്കാർ വാദിക്കുന്നത്.
എന്നാൽ, ദശാബ്ദങ്ങളായി റിസർവ് ബാങ്കും കേന്ദ്ര സർക്കാരും കള്ളപ്പണവും ഭീകരവാദ ഫണ്ടിംഗും തടയാൻ ഉള്ള നപടികളെക്കുറിച്ചു ആലോചിച്ചും നടപടികളെടുത്തും വരികയായിരുന്നു എന്നും എജി പറഞ്ഞു.
നോട്ട് നിരോധനം നടപടിക്രമം പാലിച്ചുതന്നെയെന്ന് റിസർവ് ബാങ്ക്
12:27 AM Dec 07, 2022 | Deepika.com