ന്യൂഡൽഹി: ഇന്ത്യ ആതിഥ്യമേകുന്ന അടുത്ത ജി 20 ഉച്ചകോടി വിജയിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കക്ഷിനേതാക്കളുടെ യോഗത്തിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ വിനയത്തോടെ കൈകൂപ്പി നിൽക്കുന്ന ഫോട്ടോ വൈറലായി.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം മറ്റു പല നേതാക്കളും മോദിക്കു മുന്നിൽ കൈകൂപ്പുന്ന ചിത്രങ്ങളുണ്ടെങ്കിലും കേജരിവാളിന്റെ അതിവിനയമാണു സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായത്.
കോണ്ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ അടുത്തു ചെന്നു കുശലാന്വേഷണം നടത്താൻ മോദി മറന്നില്ല. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൈ ചേർത്തുപിടിച്ചാണു മോദി സ്നേഹം പ്രകടമാക്കിയത്. രാഷ്ട്രപതി ഭവനിൽ തിങ്കളാഴ്ച വൈകുന്നേരം നടന്ന ചായസത്കാരത്തിൽ കേരളത്തിൽ നിന്നു പങ്കെടുത്ത ഏക നേതാവായ കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപിയോടും പ്രധാനമന്ത്രി പ്രത്യേക ക്ഷേമാന്വേഷണം നടത്തി.
മുഖ്യമന്ത്രിമാരായ തൃണമൂൽ നേതാവ് മമത ബാനർജി, ഡിഎംകെ. നേതാവ് എം.കെ. സ്റ്റാലിൻ, ബിജെഡി നേതാവ് ബിജു പട്നായിക്, വൈഎസ്ആർ കോണ്ഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഢി, വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ, സിക്കിം ക്രാന്തികാരി മോർച്ച നേതാവ് പ്രേം സിംഗ് തമാംഗ് എന്നിവരും കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിർമലാ സീതാരാമൻ, എസ്. ജയശങ്കർ, പിയൂഷ് ഗോയൽ, ഭൂപേന്ദർ യാദവ്, പ്രഹ്ലാദ് ജോഷി, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയവരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തിൽ പങ്കെടുത്തു.
ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, ടിആർഎസ് നേതാവും തെലുങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു എന്നിവർ യോഗത്തിൽ നിന്നു വിട്ടുനിന്നു.
അടുത്ത വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 രാഷ്ട്രങ്ങളുടെ ഉച്ചകോടിയെ രാജ്യത്തിന്റെ ടൂറിസ വികസനത്തിനും പ്രാദേശിക സന്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള സാധ്യതയുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കായി ധാരാളം സന്ദർശകർ ഇന്ത്യയിലേക്കു വരും. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന വിവിധസമ്മേളനങ്ങളിലൂടെ ഇന്ത്യയുടെ വൈവിധ്യവും മനോഹാരിതയും ലോകത്തിനു മുന്നിൽ കാട്ടിക്കൊടുക്കാനും വിനോദസഞ്ചാരം പ്രോൽസാഹിപ്പിക്കാനും കാരണമാകുമെന്നു മോദി ചൂണ്ടിക്കാട്ടി.
മോദിക്കു മുന്നിൽ കേജരിവാളിന്റെ അതിവിനയം വൈറലായി
12:27 AM Dec 07, 2022 | Deepika.com