സിംല: ഹിമാചൽപ്രദേശിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണെന്ന എക്സിറ്റ് പോൾ പ്രവചനത്തെത്തുടർന്ന്, വിജയിച്ചുവരുന്ന സ്വതന്ത്ര എംഎൽഎമാരെ ഒപ്പംനിർത്താൻ ബിജെപിയും കോൺഗ്രസും ശ്രമമാരംഭിച്ചു. 68 അംഗ സഭയിൽ ഭൂരിപക്ഷത്തിനു വേണ്ടത് 35 പേരുടെ പിന്തുണയാണ്. ബിജെപിയും കോൺഗ്രസും ഒറ്റയ്ക്കു ഭൂരിപക്ഷം നേടില്ലെന്നാണു സൂചന.
ബിജെപിക്ക് 24-41 സീറ്റുകളും കോൺഗ്രസിന് 20-40 സീറ്റുകളുമാണു വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ പ്രവചനം. എന്നാൽ, ഒറ്റയ്ക്കു ഭൂരിപക്ഷം അധികാരത്തിലെത്തുമെന്നാണു ബിജെപിയും കോൺഗ്രസും അവകാശപ്പെടുന്നത്.
തങ്ങളുമായി ബിജെപിയും കോൺഗ്രസും ബന്ധപ്പെട്ടുവെന്നു ബിജെപി വിമതരായി മത്സരിച്ച കെ.എൽ. ഠാക്കൂറും മനോഹർ ധിമനും പറഞ്ഞു. ഫലപ്രഖ്യാപനം വന്നിട്ടേ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് ഇവർ. 91 സ്വതന്ത്ര സ്ഥാനാർഥികളിൽ രണ്ടു ഡസൻ പേർ പാർട്ടി വിമതന്മാരായിരുന്നു.
വിമതരുടെ സാന്നിധ്യമാണു പ്രമുഖ പാർട്ടികളുടെ കണക്കുകൂട്ടൽ തെറ്റിച്ചത്. കെ.എൽ. ഠാക്കൂർ, മനോഹർ ധിമൻ, രാം സിംഗ്, രാജു, ഹോഷിയാർ സിംഗ്, ഇന്ദു വർമ, സഞ്ജയ് പ്രഷേർ തുടങ്ങിയ സ്വതന്ത്രർക്കു നല്ല ജയസാധ്യതയുണ്ട്.
ഹിമാചലിൽ സ്വതന്ത്രരെ ഒപ്പം നിർത്താൻ പാർട്ടികൾ
12:27 AM Dec 07, 2022 | Deepika.com