ന്യൂഡൽഹി: പരിസ്ഥിതിലോല മേഖല, ബഫർ സോണ്‍ അടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന മുഴുവൻ വസ്തുവിനും 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നൽകാൻ മുൻകാലപ്രാബല്യത്തോടെ നിയമനിർമാണം നടത്തണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി.
ഇതും കാർഷികോത്പന്നങ്ങളുടെ ന്യായവിലയും അടക്കമുള്ള കാര്യങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ഇന്നു തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി ഇന്നലെ വിളിച്ച സർവകക്ഷിയോഗത്തിൽ ജോസ് ആവശ്യപ്പെട്ടു.
റബർ ഉൾപ്പെടെയുള്ള കാർഷികവിളകൾ ഇറക്കുമതി ചെയ്യുന്പോൾ കേന്ദ്രസർക്കാരിനു ലഭിക്കുന്ന ഇറക്കുമതി ചുങ്കം പൂർണമായും അതതു മേഖലളിലെ കർഷകർക്ക് ഡയറക്ട് ബെനഫിഷറി പേയ്മെന്റ് സംവിധാനത്തിലൂടെ പണമായി നൽകണം. ഏലം, കുരുമുളക്, ഇഞ്ചി കർഷകർക്കും ഇതു നൽകണം.
സ്വാഭാവിക റബറിന്റെ നാട്ടിലെ വിലയേക്കാൾ 25 ശതമാനം കൂടുതൽ പണം നൽകിയാണ് വ്യവസായികൾ ഇറക്കുമതി ചെയ്യുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിനാകെ വൻ ഭീഷണിയായ മയക്കുമരുന്നു വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും ജോസ് ആവശ്യപ്പെട്ടു.
പരിസ്ഥിതി നിയന്ത്രണങ്ങൾക്കു നഷ്ടപരിഹാരം നൽകണം: ജോസ് കെ.മാണി
12:27 AM Dec 07, 2022 | Deepika.com