ന്യൂഡൽഹി: ഗുജറാത്തിൽ ബിജെപി വലിയ വിജയം നേടുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ. ഗുജറാത്തിലെ 182 മണ്ഡലങ്ങളിൽ ബിജെപി പരമാവധി 151 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം.
കോണ്‍ഗ്രസ് പരമാവധി 51 സീറ്റും ആം ആദ്മി പാർട്ടി പരമാവധി 21 സീറ്റുകൾ വരെയും നേടുമെന്നും പ്രവചനമുണ്ട്. ഇത്തവണയും വിജയിച്ചാൽ ഗുജറാത്തിൽ തുടർച്ചയായ ഏഴാം തവണയാകും ബിജെപി അധികാരത്തിൽ എത്തുന്നത്.
ഗുജറാത്തിൽ 92 സീറ്റുകൾ നേടിയാൽ സർക്കാർ രൂപീകരിക്കാവുന്ന സാഹചര്യത്തിൽ വളരെ മുകളിലാണ് ബിജെപിയുടെ വിജയസാധ്യതയെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, ഹിമാചൽ പ്രദേശിൽ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്നാണ് പ്രവചനങ്ങൾ.
ബിജെപിയും കോണ്‍ഗ്രസും ഹിമാചലിൽ പരമാവധി 40 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ട്. എന്നാൽ, ആം ആദ്മി പാർട്ടി ഹിമാചലിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കില്ലെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു.
പരമാവധി മൂന്ന് സീറ്റ് വരെയാണ് ഹിമാചലിൽ ആം ആദ്മി പാർട്ടിയുടെ സാധ്യത. ചുരുങ്ങിയത് 35 സീറ്റുകളിൽ വിജയിച്ചാലാണ് ആകെ 68 മണ്ഡലങ്ങളുള്ള ഹിമാചലിൽ സർക്കാർ രൂപീകരിക്കാനാകുക.
അതേസമയം, പതിവിനു വിപരീതമായി ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വലിയ മുന്നേറ്റം നടത്തുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. ആകെയുള്ള 250 വാർഡുകളിൽ ആം ആദ്മി പാർട്ടി 149 നും 171 നും ഇടയിൽ സീറ്റ് നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം സൂചിപ്പിക്കുന്നത്.
എക്സിറ്റ് പോൾ പ്രവചനം: ഗുജറാത്തിൽ ബിജെപി; ഹിമാചലിൽ ഒപ്പത്തിനൊപ്പം
01:40 AM Dec 06, 2022 | Deepika.com