ന്യൂഡൽഹി: തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ഭരണത്തിൽ ഗവർണർമാർ അനാവശ്യ ഇടപെടലുകൾ നടത്തുന്നതിന് എതിരേ പ്രതിഷേധവുമായി സിപിഐ. പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ ഗവർണർ പദവിയുടെ ആവശ്യമില്ലെന്നും ഗവർണർ പദവി ഇല്ലാതാക്കുന്നതാണു നല്ലതെന്നും സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു.
തമിഴ്നാട്, തെലുങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലും ഗവർണർമാർ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ പോലെയാണു പെരുമാറുന്നത്. ജനാധിപത്യ മൂല്യങ്ങൾക്കു പകരം തമിഴ്നാട്ടിൽ ഗവർണർ സനാതനധർമങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്.
കേരളത്തിൽ ഗവർണറുടെ നടപടികൾക്ക് എതിരേ എൽഡിഎഫ് രാജ്ഭവൻ മാർച്ച് നടത്തി. തമിഴ്നാട്ടിൽ സിപിഐയുടെ നേതൃത്വത്തിൽ ഡിസംബർ 29ന് രാജ്ഭവനിലേക്ക് മാർച്ചും പ്രതിഷേധ പ്രകടനവും നടത്തും.
ഗവർണർ പദവി ദുരുപയോഗം ചെയ്ത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കുന്ന ബിജെപിയുടെ നയത്തിന് എതിരേ സിപിഐ ഡിസംബർ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് മാർച്ചും പ്രതിഷേധവും.
ജി-20 അധ്യക്ഷത ഉൗഴം അനുസരിച്ചാണ് ഇന്ത്യക്ക് കിട്ടിയതെങ്കിലും നരേന്ദ്ര മോദിയുടെ നേട്ടം എന്ന രീതിയിലാണ് ബിജെപി പ്രചരിപ്പിക്കുന്നത്. ജി-20 കൂട്ടായ്മയുടെ ചിഹ്നമായി താമര തെരഞ്ഞെടുത്ത തീരുമാനത്തെയും അംഗീകരിക്കാനാകില്ലെന്നും ഡി. രാജ പറഞ്ഞു. ഡിസംബർ മൂന്ന്, നാല് തീയതികളിലായി ഡൽഹിയിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് പിന്നാലെയാണ് പ്രതികരണം.
ഫെഡറലിസം സംരക്ഷിക്കണം: പ്രതിഷേധവുമായി സിപിഐ
01:39 AM Dec 06, 2022 | Deepika.com