ന്യൂഡൽഹി: കോണ്ഗ്രസിന്റെ താഴേത്തട്ടു മുതലുള്ള പ്രവർത്തകർ കൂടുതൽ ഉത്തരവാദിത്വത്തോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കണമെന്നു കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പിസിസി അധ്യക്ഷന്മാർ മൂന്നു മാസത്തിനുള്ളിൽ സംഘടനാ പ്രവർത്തനം ഉൗർജിതമാക്കുന്നതിനുള്ള മാർഗരേഖ സമർപ്പിക്കണമെന്നും ഖാർഗെ പറഞ്ഞു. കോണ്ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ചരിത്രമാവുകയാണ്. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന ശക്തികൾക്കെതിരേ പൊരുതേണ്ടത് ഓരോ കോണ്ഗ്രസ് പ്രവർത്തകന്റെയും കടമയാണെന്നും ഖാർഗെ പറഞ്ഞു. കോണ്ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുതിർന്ന കോണ്ഗ്രസ് നേതാക്കളായ പി. ചിദംബരം, ആനന്ദ് ശർമ, മീരാ കുമാർ, അംബികാ സോണി, അജയ് മാക്കൻ തുടങ്ങിയവരും എഐസിസി ആസ്ഥാനത്തു ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.
പ്ലീനറി സമ്മേളനം റായ്പുരിൽ
കോണ്ഗ്രസ് പാർട്ടിയുടെ 85-ാമത് പ്ലീനറി സമ്മേളനം ഫെബ്രുവരി പകുതിയോടെ മൂന്നു ദിവസങ്ങളിലായി ഛത്തീസ്ഗഡിലെ റായ്പുരിൽ ചേരും. ഭാരത് ജോഡോ യാത്രയുടെ സന്ദേശം എല്ലാ വീടുകളിലും എത്തിക്കുന്നതിനായി ജനുവരി 26 മുതൽ രണ്ടു മാസം കോണ്ഗ്രസ് ഹാഥ് സെ ഹാഥ് ജോഡോ അഭിയാൻ പദയാത്ര സംഘടിപ്പിക്കും. ഡിസംബർ 24ന് ഡൽഹിയിൽ എത്തുന്ന ഭാരത് ജോഡോ യാത്ര ജനുവരി 26ന് അവസാനിക്കുമെന്നും കോണ്ഗ്രസ് മാധ്യമവിഭാഗം തലവൻ ജയ്റാം രമേശ് പറഞ്ഞു.
അധ്യക്ഷ തെരഞ്ഞെടുപ്പിനു മുൻപ് കോണ്ഗ്രസ് പ്രവർത്തകസമിതിയിൽ അംഗങ്ങളായിരുന്നവരാണ് ഇപ്പോൾ കോണ്ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയിലെയും അംഗങ്ങൾ. അധ്യക്ഷ തെരഞ്ഞെടുപ്പിനു ശേഷമാണ് കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റിക്ക് പകരം സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചത്.
കർത്തവ്യബോധമുള്ള പ്രവർത്തകരാകണം: ഖാർഗെ
02:14 AM Dec 05, 2022 | Deepika.com