ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യസഭയിലെ പ്രതിപക്ഷ നേതൃ സ്ഥാനം രാജിവച്ചുള്ള ഖാർഗെയുടെ കത്ത് പാർട്ടി മുൻ അധ്യക്ഷയും കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവുമായ സോണിയ ഗാന്ധി സ്വീകരിച്ചില്ല.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളെ പലരെയും പരിഗണിച്ചെങ്കിലും സമവായത്തിൽ എത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷപദവി വഹിക്കുന്ന മല്ലികാർജുൻ ഖാർഗെ രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുമെന്ന് തീരുമാനിച്ചത്.
ഖാർഗെയുടെ നേതൃത്വത്തിൽ ഡിസംബർ ഏഴിനു ചേരുന്ന പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ വിലക്കയറ്റം, ഇന്ത്യ-ചൈന അതിർത്തി സംഘർഷം, കൊളീജിയം നിയമനങ്ങളിലെ സർക്കാർ ഇടപെടൽ തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കുന്നതിനാണു കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു മുന്നോടിയായി ശനിയാഴ്ച സോണിയഗാന്ധിയുടെ നേതൃത്വത്തിൽ മല്ലികാർജുൻ ഖാർഗെ, പി.ചിദംബരം, ജയ്റാം രമേശ്, അധീർ രഞ്ജൻ ചൗധരി, മനീഷ് തിവാരി, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ചേർന്ന പാർലമെന്ററികാര്യ സമിതി യോഗത്തിലാണ് തീരുമാനം.
ഖാർഗെയുടെ രാജി സ്വീകരിക്കാതെ സോണിയ
02:13 AM Dec 05, 2022 | Deepika.com