ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ അനുസരിച്ച് പോളിംഗ് അൻപത് ശതമാനത്തിൽ താഴെ. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ 250 വാർഡുകളിലായി നടത്തിയ തെരഞ്ഞെടുപ്പിൽ 1349 സ്ഥാനാർഥികളാണ് മത്സരിച്ചത്. ഇതിൽ 709 സ്ഥാനാർഥികൾ സ്ത്രീകളാണ്. ബിജെപിയും ആം ആദ്മി പാർട്ടിയും 250 വാർഡുകളിലും മത്സരിച്ചപ്പോൾ കോണ്ഗ്രസ് 247 വാർഡുകളിലാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ അനുസരിച്ച് 1.46 കോടി വോട്ടർമാർക്കാണ് വോട്ടിംഗിന് യോഗ്യതയുണ്ടായിരുന്നത്. രാവിലെ എട്ടു മണിയോടെ ആരംഭിച്ച വോട്ടിംഗ് വൈകുന്നേരം അഞ്ചരയോടെയാണ് അവസാനിച്ചത്. ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം.
മാലിന്യ നിർമാർജനം മുഖ്യ വിഷയമായി ഉയർത്തി കാട്ടിയാണ് മൂന്നു പാർട്ടികളും ഇത്തവണ വോട്ട് തേടിയത്. മൂന്ന് മുനിസിപ്പൽ കോർപറേഷനും ഏകീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 24 വർഷത്തിലധികമായി വിജയം കണ്ടെത്താനായില്ലെങ്കിലും 15 വർഷമായി മുനിസിപ്പൽ കോർപ്പറേഷൻ ഭരണം ബിജെപിക്കാണ്. കഴിഞ്ഞ തവണ 272 വാർഡുകളിൽ 181 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ആം ആദ്മി പാർട്ടി 48 സീറ്റുകളും കോണ്ഗ്രസ് 30 സീറ്റുകളും വീതം നേടിയിരുന്നു. വോട്ടർ പട്ടികയിൽ പേരില്ലെന്ന പരാതി ഇത്തവണ വ്യാപകമായിരുന്നു.
ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്: പോളിംഗ് 50 ശതമാനത്തിൽ താഴെ
02:13 AM Dec 05, 2022 | Deepika.com