അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ മധ്യ-വടക്കൻ ജില്ലകളിലെ 93 മണ്ഡലങ്ങൾ ഇന്നു പോളിംഗ്ബൂത്തിലേക്ക്. ബിജെപിയും കോൺഗ്രസും ആം ആദ്മി പാർട്ടിയുമുൾപ്പെടെ 61 രാഷ്ട്രീയകക്ഷികളിൽിന്നുള്ള 833 സ്ഥാനാർഥികളാണ് രണ്ടാംഘട്ടത്തിൽ മത്സരിക്കുന്നത്, 285 സ്വതന്ത്രരും. ഭരണകക്ഷിയായ ബിജെപിയും അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മിയും രണ്ടാംഘട്ടത്തിലെ മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. 90 മണ്ഡലങ്ങളിലാണ് കോൺഗ്രസിന്റെ ശക്തിപരീക്ഷണം, സഖ്യകക്ഷിയായ എൻസിപി രണ്ട് സീറ്റിലും. ഭാരതീയ ട്രൈബൽ പാർട്ടി (12) മായാവതിയുടെ ബിഎസ്പി (44) എന്നിവയും ശക്തമായ പ്രചാരണമാണ് മണ്ഡലത്തിൽ നടത്തിയത്.
അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗർ ഉൾപ്പെടെ ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഹാർദിക് പട്ടേൽ, അൽപേഷ് താക്കൂർ, ദളിത് നേതാവ് ജിഗ്നേഷ് മേവാനി, പ്രതിപക്ഷനേതാവ് സുഖ്റാം രാത്വ തുടങ്ങിയവരാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.1.29 കോടി പുരുഷന്മാരും 1.22 സ്ത്രീകളും ഉൾപ്പെടെ മൊത്തം 2.51 കോടി വോട്ടർമാരാണ് രണ്ടാംഘട്ടത്തിലുള്ളത്. ഇതിൽ 5.96 ലക്ഷം വോട്ടർമാർ 18 നും 19 നും ഇടയിൽ പ്രായമുള്ളവരാണ്. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി 14,975 പോളിംഗ് സ്റ്റേഷനുകളിലായി 1.13 ലക്ഷം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മേഖലയിലെ 51 സീറ്റുകളിൽ ബിജെപി സ്വന്തമാക്കിയിരുന്നു. കോൺഗ്രസ് 39 സീറ്റുകൾ നേടി. മൂന്നു സീറ്റുകളിൽ സ്വതന്ത്രരും വിജയിച്ചു. മധ്യഗുജറാത്തിലെ 37 സീറ്റുകൾ ബിജെപി നേടിയപ്പോൾ കോൺഗ്രസ് 22 സ്ഥലങ്ങളിൽ വിജയിച്ചു. അതേസമയം വടക്കൻ ഗുജറാത്തിൽ 17 സീറ്റുൾ സ്വന്തമാക്കാൻ കോൺഗ്രസിനു കഴിഞ്ഞു. ബിജെപി 14 സീറ്റുകളിലാണ് വിജയിച്ചത്.
സംസ്ഥാനത്ത് ആകെയുള്ള 182 സീറ്റുകളിൽ തെക്കൻ ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലായി 89 സീറ്റുകളിൽ വ്യാഴാഴ്ച വോട്ടെടുപ്പ് പൂർത്തിയായിരുന്നു. 63.31 ശതമാനമായിരുന്നു ആദ്യഘട്ടത്തിലെ പോളിംഗ്.
ഗുജറാത്തിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്
02:13 AM Dec 05, 2022 | Deepika.com