ന്യൂഡൽഹി: ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിലെ പ്രതികൾക്കു ജാമ്യം നൽകുന്നതിൽ കടുത്ത വിയോജിപ്പു പ്രകടിപ്പിച്ച് ഗുജറാത്ത് സർക്കാർ. പ്രതികൾക്കു ജാമ്യം അനുവദിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടാണു സർക്കാർ കോടതിയെ അറിയിച്ചത്.
പ്രതികളിൽ ചിലർ കല്ലെറിയുക മാത്രമാണു ചെയ്തതെന്നും വർഷങ്ങളോളം ജയിലിൽ കഴിഞ്ഞവരുമാണെന്നു ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാനുള്ള നിർദേശം ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റീസ് പി.എസ്. നരസിംഹയും ഉൾപ്പെട്ട ബെഞ്ച് മുന്നോട്ടു വച്ചപ്പോഴാണ് സർക്കാർ എതിർപ്പ് അറിയിച്ചത്.
കേസിലെ പ്രതികൾ കല്ലെറിയുക മാത്രമല്ല നടത്തിയതെന്നു സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. അതുകൊണ്ടു തന്നെ പ്രതികളോട് മൃദുവായ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് സർക്കാർ വാദം.
2018 മുതൽ 31 പ്രതികളുടെ അപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേസിലെ 15 പ്രതികളുടെ ജാമ്യാപേക്ഷ ഡിസംബർ 15ന് പരിഗണിക്കുമെന്നു കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കല്ലെറിയുക എന്നതു മാത്രമായിരുന്നില്ല ഈ കേസെന്നു ചൂണ്ടിക്കാട്ടിയ തുഷാർ മേത്ത, കത്തിക്കൊണ്ടിരിക്കുന്ന ട്രെയിനിൽനിന്നു യാത്രക്കാർ പുറത്തിറങ്ങാതിരിക്കാനായി മനഃപൂർവം കല്ലെറിയുകയായിരുന്നുവെന്നും കോടതിയെ അറിയിച്ചു.
2002 ഫെബ്രുവരി 27നാണ് ഗോധ്ര സ്റ്റേഷനു സമീപം സബർമതി എക്സ്പ്രസിന്റെ ബോഗി അഗ്നിക്കിരയാക്കി ക്കൊണ്ട് ആക്രമണം നടക്കുന്നത്. 52ലധികം പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിൽ 31 പ്രതികൾക്ക് ജീവപര്യന്തം അടക്കമുള്ള ശിക്ഷയാണ് കോടതി വിധിച്ചത്.
ഗോധ്ര ട്രെയിൻ കത്തിക്കൽ കേസ്: പ്രതികൾക്കു ജാമ്യം നല്കരുതെന്നു ഗുജറാത്ത് സർക്കാർ
12:54 AM Dec 04, 2022 | Deepika.com